നിർണായക വ്യാപാരക്കരാർ ഉടൻ; യുഎസും ചൈനയും തമ്മിലുള്ള മഞ്ഞുരുക്കം പ്രഖ്യാപിച്ച് ട്രംപ്
യുഎസിലേക്ക് അപൂർവ ധാതുക്കളുടെ കയറ്റുമതി നിരോധിച്ച നടപടി ചൈന അവസാനിപ്പിക്കും

Photo| NDTV
വാഷിങ്ടൺ: യുഎസും ചൈനയും തമ്മിലുള്ള മഞ്ഞുരുക്കം പ്രഖ്യാപിച്ച് ഡോണൾഡ് ട്രംപ് - ഷി ജിൻപിങ് കൂടിക്കാഴ്ച സമാപിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള നിർണായക വ്യാപാരക്കരാർ ഉടനുണ്ടാകുമെന്ന് ട്രംപ് പറഞ്ഞു. യുഎസിലേക്ക് അപൂർവ ധാതുക്കളുടെ കയറ്റുമതി നിരോധിച്ച നടപടി ചൈന അവസാനിപ്പിക്കും.
ദക്ഷിണ കൊറിയയിലെ ബുസാനിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ലോകം ഉറ്റുനോക്കിയ കൂടിക്കാഴ്ച നടന്നത്. മാസങ്ങൾ നീണ്ട തീരുവ യുദ്ധത്തിന് താത്കാലിക വെടിനിർത്തൽ കൂടിക്കാഴ്ചയിലൂടെ സാധ്യമായി. ഷി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ചയെ വിസ്മയകരമായ അനുഭവം എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.
അമേരിക്ക ചൈനക്കേർപ്പെടുത്തിയ അധിക തീരുവയിൽ കുറവ് വരുത്തും. അടച്ചിട്ട മുറിയിൽ രണ്ട് മണിക്കൂറാണ് ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച നീണ്ടത്. യുഎസിലേക്കുള്ള അപൂർവ ധാതുക്കൾക്കുള്ള കയറ്റുമതി നിരോധനം അവസാനിപ്പിക്കാൻ ചൈന സമ്മതിച്ചത് ട്രംപിന് വലിയ നേട്ടമാണ്.
യുഎസിൽ നിന്ന് ചൈനയിലേക്കുള്ള എഐ ചിപ്പുകളുടെ കയറ്റുമതിയും തുടർന്നേക്കും. ഫെന്റനൈൽ മയക്കുമരുന്നിൻ്റെ ഉത്പാദനം തടയാൻ ചൈന കഠിനമായി പരിശ്രമിക്കുമെന്ന് ഷി ജിൻപിങ് ഉറപ്പുനൽകി. ഇതിന് പകരമായി, ഫെന്റനൈലുമായി ബന്ധപ്പെട്ട് ചൈനീസ് ഉത്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ അധിക തീരുവ കുറയ്ക്കാൻ യുഎസ് തീരുമാനിച്ചു.
യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നത് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വിഷയങ്ങളിൽ സഹകരിക്കുന്നത് സംബന്ധിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു . അടുത്ത വർഷം ഏപ്രിലിൽ ട്രംപ് ചൈന സന്ദർശിക്കുമെന്നും ഷി ജിൻപിങ് അതിന് ശേഷം അമേരിക്കയിലേക്ക് വരുമെന്നും ട്രംപ് പറഞ്ഞു.
Adjust Story Font
16

