ശ്രീലങ്കൻ തീരത്ത് ഇറാനിയൻ കപ്പൽ തകർത്തത് സ്ഥിരീകരിച്ച് അമേരിക്ക; 87 പേർ കൊല്ലപ്പെട്ടു
ഇന്ന് പുലർച്ചെയാണ് അന്തർ വാഹിനിയിൽ നിന്ന് തൊടുത്ത ടോർപിഡോ ഉപയോഗിച്ച് ഇറാന്റെ ഐറിസ് ദേന എന്ന തദേശീയ നിർമിത യുദ്ധക്കപ്പൽ തകർത്തത്

കൊളംബോ: ശ്രീലങ്കൻ തീരത്ത് ഇറാനിയൻ നാവിക സേന കപ്പലിന് നേരെയുണ്ടായ ആക്രമണം സ്ഥിരീകരിച്ച് അമേരിക്ക. ഇറാനിയൻ കപ്പൽ ടോർപ്പിഡോ ഉപയോഗിച്ചാണ് മുക്കിയതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സത്ത് പറഞ്ഞു. ആക്രമണത്തിൽ 87 പേർ കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെയാണ് അന്തർ വാഹിനിയിൽ നിന്ന് തൊടുത്ത ടോർപിഡോ ഉപയോഗിച്ച് ഇറാന്റെ ഐറിസ് ദേന എന്ന തദേശീയ നിർമിത യുദ്ധക്കപ്പൽ തകർത്തത്. കപ്പലിൽ 180 ഓളം നാവികരാണ് ഉണ്ടായിരുന്നത്. 32 പേരെ രക്ഷപ്പെടുത്തിയതായി ശ്രീലങ്കൻ അധികൃതർ വ്യക്തമാക്കി.
ആക്രമിക്കപ്പെട്ട കപ്പലിലുള്ള മറ്റ് നാവികർക്കായി തിരച്ചിൽ തുടരുകയാണ്. ഏതാനും മൃതദേഹങ്ങൾ കണ്ടെടുത്തതായി ലങ്കൻ നാവിക സേന അധികൃതർ വ്യക്തമാക്കി. ഗാല്ലേയിൽ നിന്ന് 40 നോട്ടിക്കൽ മൈൽ അകലെ അന്താരാഷ്ട്ര സമുദ്രാർത്തിയിൽ വെച്ചാണ് ഇറാനിയൻ കപ്പൽ ആക്രമിക്കപ്പെട്ടത്. രണ്ടാം ലോക യുദ്ധത്തിന് ശേഷം ഇത്തരത്തിൽ ആക്രമണം ആദ്യമാണെന്ന് പീറ്റ് ഹെഗ്‌സത്ത് വാർത്ത സമ്മേളനത്തിൽ പറഞ്ഞു. കപ്പലിൽ നിന്ന് രക്ഷപ്പെടുത്തിയ 32ഓളം പേരെ ഗല്ലേയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ശ്രീലങ്കൻ വിദേശ കാര്യ മന്ത്രി വിജിത ഹെറത് അറിയിച്ചു.
ഇന്ത്യയിലെ വിശാഖ പട്ടണത്ത് നടന്ന അന്താരാഷ്ട്ര നാവിക പ്രദർശനത്തിൽ പങ്കെടുത്ത ശേഷം മടങ്ങുന്നതിനിടെയാണ് ആക്രമണം. നിരീക്ഷണത്തിനും ആക്രമണത്തിനും ഉപയോഗിക്കാവുന്ന ഐറിസ് ദേന കപ്പലിൽ 1500 ടൺ കപ്പൽ വേധ മിസൈലുകൾ വഹിക്കാനുള്ള ശേഷിയുണ്ട്.
യുദ്ധത്തിന്റെ അഞ്ചാം ദിനമായ ബുധനാഴ്ച രാവിലെ ഇറാൻ അമേരിക്കൻ നിർമിത യുദ്ധ വിമാനമായ F 35 വീഴ്ത്തിയിരുന്നു. Yak 130 എന്ന പരിശീലന - ചെറുകിട ആക്രമണ വിമാനം ഉപയോഗിച്ചാണ് അത്യാധുനിക യുദ്ധവിമാനത്തെ തെഹ്‌റാനിന് മുകളിൽ വെച്ച് വീഴ്ത്തിയത്. ചരിത്രത്തിൽ ആദ്യമാണ് F 35 വിമാനം വീഴ്ത്തപ്പെട്ടതെന്ന് ഇസ്രായേലി ഡിഫെൻസ് ഫോഴ്സ് അറിയിച്ചു. അതേസമയം, ചെറുകിട വിമാനം ഉപയോഗിച്ച് F 35 പോലെ അത്യാധുനിക വിമാനം വീഴ്ത്തപ്പെട്ടത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഐഡിഎഫ് പുറത്ത് വിടാൻ തയാറായിട്ടില്ല.
Adjust Story Font
16

