അമേരിക്കയുടെ ഇറാൻ യുദ്ധം: വരാനിരിക്കുന്നത് സമാധാനമോ അതോ വൻ യുദ്ധമോ? നാല് പ്രധാന സാധ്യതകൾ
പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തിക്കൊണ്ട് ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം നിർണായകമായ ഒരു വഴിത്തിരിവിൽ എത്തിനിൽക്കുകയാണ്

- Published:
22 April 2026 9:35 AM IST

പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തിക്കൊണ്ട് ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം നിർണായകമായ ഒരു വഴിത്തിരിവിൽ എത്തിനിൽക്കുകയാണ്. അമേരിക്ക പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ വെടിനിർത്തൽ കാലാവധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, ലോകം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കിയിരുന്നത് പാകിസ്താനിലെ ഇസ്‌ലാമാബാദിലേക്കായിരുന്നു. എന്നാൽ, പാക് മധ്യസ്ഥതയിൽ നടന്ന ചർച്ചകൾ ഫലം കാണാതെ നിലച്ച സാഹചര്യത്തിലാണ് ഇറാനുമായുള്ള വെടിനിർത്തൽ കരാർ നീട്ടാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തീരുമാനിച്ചത്. ഇറാൻ തങ്ങളുടെ ഔദ്യോഗിക നിർദേശങ്ങൾ സമർപ്പിക്കുന്നത് വരെ വെടിനിർത്തൽ തുടരുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. നിലവിലെ സങ്കീർണമായ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ സംഭവിക്കാനിടയുള്ള നാല് പ്രധാന കാര്യങ്ങൾ താഴെ പറയുന്നവയാണ്
1. താൽക്കാലിക കരാറും നയതന്ത്രപരമായ നീക്കങ്ങളും
യുഎസും ഇറാനും തമ്മിൽ ഒരു താൽക്കാലിക ധാരണയിലെത്തുക എന്നതാണ് ആദ്യത്തെ സാധ്യത. ഇതൊരു പൂർണമായ സമാധാന കരാറല്ലെങ്കിലും, കൂടുതൽ ചർച്ചകൾക്കായി സമയം കണ്ടെത്താനുള്ള ഒരു വഴിയായിരിക്കും. ഇറാനുമേലുള്ള ഉപരോധങ്ങളിൽ ഭാഗികമായ ഇളവുകൾ നൽകുന്നതിനും പകരമായി ഇറാന്റെ ആണവ പ്രവർത്തനങ്ങളിൽ കർശന നിയന്ത്രണം കൊണ്ടുവരുന്നതിനും ഈ ഘട്ടത്തിൽ ശ്രമമുണ്ടാകാം. ഇസ്‌ലാമാബാദിലെ മധ്യസ്ഥർ ഇത്തരമൊരു 'അണ്ടർസ്റ്റാന്റിങ്ങിനായി' കഠിനമായി പരിശ്രമിക്കുന്നുണ്ട്.
2. അനിശ്ചിതത്വം നിറഞ്ഞ വെടിനിർത്തൽ തുടർച്ച
രണ്ടാമത്തെ സാധ്യത, ചർച്ചകളിൽ കാര്യമായ പുരോഗതിയില്ലാതെ തന്നെ വെടിനിർത്തൽ കാലാവധി നീണ്ടുപോകുന്നതാണ്. യുറേനിയം സമ്പുഷ്ടീകരണം നിർത്തണമെന്ന അമേരിക്കയുടെ കർശന നിലപാടും, ഉപരോധങ്ങൾ നീക്കാതെ വിട്ടുവീഴ്ചക്കില്ലെന്ന ഇറാന്റെ വാശിയും ചർച്ചകളെ സങ്കീർണമാക്കുന്നു. എങ്കിലും, പെട്ടെന്നൊരു യുദ്ധത്തിലേക്ക് നീങ്ങാൻ ഇരുപക്ഷവും ആഗ്രഹിക്കുന്നില്ലെങ്കിൽ, താൽക്കാലികമായി വെടിനിർത്തൽ നീട്ടി നയതന്ത്ര ശ്രമങ്ങൾക്ക് കൂടുതൽ അവസരം നൽകിയേക്കാം.
3. ദുർബലമായ സമാധാനവും ഉപരോധങ്ങളും
ഇറാൻ ചർച്ചകളിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിൽ പോലും ട്രംപ് ഏകപക്ഷീയമായി വെടിനിർത്തൽ നീട്ടിയേക്കാം. എന്നാൽ ഇത് വളരെ ദുർബലമായ ഒരു സമാധാനമായിരിക്കും. ഹോർമുസ് കടലിടുക്കിലെ നാവിക ഉപരോധം തുടരുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഈ ഉപരോധം വഴി പ്രതിദിനം 500 മില്യൺ ഡോളറിന്റെ നഷ്ടം ഇറാന് സംഭവിക്കുന്നുണ്ടെന്നാണ് യുഎസ് അവകാശപ്പെടുന്നത്. കടലിലെ ഈ സംഘർഷാവസ്ഥ നിലനിൽക്കുന്നിടത്തോളം കാലം ഏതു നിമിഷവും ഒരു യുദ്ധത്തിന് തിരികൊളുത്തപ്പെടാം.
4. ചർച്ചകളുടെ പരാജയവും വൻ യുദ്ധത്തിന്റെ തുടക്കവും
ഏറ്റവും ഭയാനകമായ സാഹചര്യമാണിത്. ഇസ്‌ലാമാബാദ് ചർച്ചകളിൽ അന്തിമ തീരുമാനമായില്ലെങ്കിൽ ഇറാനെ പൂർണമായി തകർക്കുമെന്നും, നിർണായകമായ അടിസ്ഥാന സൗകര്യങ്ങൾ (വൈദ്യുതി നിലയങ്ങൾ, പാലങ്ങൾ തുടങ്ങിയവ) ബോംബ് വെച്ച് നശിപ്പിക്കുമെന്നും ട്രംപ് നേരത്തെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഇതിനെ പ്രതിരോധിക്കാൻ പുതിയ യുദ്ധതന്ത്രങ്ങളുമായി തങ്ങളും സജ്ജമാണെന്ന് ഇറാനും വ്യക്തമാക്കുന്നു. ഈ സാഹചര്യം പശ്ചിമേഷ്യയെ ആകമാനം തകർക്കുന്ന ഒരു വൻ യുദ്ധത്തിലേക്ക് ലോകത്തെ നയിച്ചേക്കാം.
ഇറാൻ തങ്ങളുടെ നിർദേശങ്ങൾ എപ്പോൾ സമർപ്പിക്കും എന്നതിനെ ആശ്രയിച്ചിരിക്കും വരും ദിവസങ്ങളിലെ സമാധാനം. പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ശരീഫ് വെടിനിർത്തൽ നീട്ടിയ നടപടിയെ സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും, ഹോർമുസ് കടലിടുക്കിലെ ഉപരോധം പിൻവലിക്കാത്തത് സംഘർഷം അയവില്ലാതെ തുടരാൻ കാരണമാകുന്നു. നയതന്ത്രം വിജയിക്കുമോ അതോ പശ്ചിമേഷ്യ വീണ്ടും യുദ്ധക്കളമാകുമോ എന്ന് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നു.
Adjust Story Font
16
