ഹോർമുസ് ഉടന്‍ തുറക്കണമെന്ന് യുഎസ്; സമ്പൂർണ കരാറില്ലാതെ തുറക്കില്ലെന്ന് ഇറാന്‍
ഹോർമുസ് കപ്പൽ പാതക്ക് മേൽ നിയന്ത്രണം തുടരുമെന്നും കപ്പലുകൾക്ക് ചുങ്കം ഏർപ്പെടുത്തുമെന്നും ഇറാൻ അറിയിച്ചെങ്കിലും അമേരിക്ക എതിർപ്പ് പ്രകടിപ്പിച്ചു

ഇസ്‍ലാമാബാദ്: ഹോർമുസിന്‍റെ നിയന്ത്രണത്തെ ചൊല്ലി പാകിസ്താനിലെ ഇസ്‍ലാബാദിൽ നടന്ന ഇറാൻ, അമേരിക്ക ചർച്ച രണ്ടാം ദിവസമായ ഇന്നും തുടരും . മൂന്നുവട്ടം നടന്ന ഉഭയകക്ഷി ചർച്ചകൾ പ്രതീക്ഷ ജനിപ്പിച്ചെങ്കിലും ഹോർമുസ് ഉടൻ തുറക്കണമെന്ന നിലപാടിൽ അമേരിക്ക ഉറച്ചുനില്‍ക്കുകയാണ് . സമഗ്രസമാധാന കരാർ വരാതെ ഹോർമുസ് തുറക്കാൻ കഴിയില്ലെന്ന് ഇറാനും വ്യക്തമാക്കുന്നു . ഇതോടെ ചർച്ചയുടെ ഗതിയും തുടർച്ചയും സംബന്ധിച്ച പ്രതിസന്ധിയുണ്ടെങ്കിലും ഇന്ന് നിർണായകമായിരിക്കും .
ഹോർമുസ് കപ്പൽ പാതക്ക് മേൽ നിയന്ത്രണം തുടരുമെന്നും കപ്പലുകൾക്ക് ചുങ്കം ഏർപ്പെടുത്തുമെന്നും ഇറാൻ അറിയിച്ചെങ്കിലും അമേരിക്ക എതിർപ്പ് പ്രകടിപ്പിച്ചു . ലബനൻ യുദ്ധം അവസാനിപ്പിക്കുക, ഇറാന്‍റെ മരവിപ്പിച്ച സ്വത്തുക്കൾ കൈമാറുക എന്നീ വിഷയങ്ങളിൽ അമേരിക്ക അനുഭാവ നിലപാട് സ്വീകരിക്കും. യുറേനിയം സമ്പുഷ്ടീകരണം, ബാലിസ്റ്റിക് മിസൈൽ പദ്ധതി ഉൾപ്പെടെ നിർണായക വിഷയങ്ങളിലും ഭിന്നത തുടരുകയാണ്. മൂന്നുവട്ട ചർച്ചക്ക് ശേഷം ഇരുകൂട്ടരും ഉപാധികൾ രേഖാമൂലം കൈമാറി.
അതേസമയം അമേരിക്കക്ക് എതിരെ ഇറാന് എയർ ഡിഫൻസ് സംവിധാനവും ആയുധങ്ങളും കൈമാറുന്നതായ വാർത്ത തള്ളി ചൈന രംഗത്തെത്തി. ഒരു രാജ്യത്തിനും ആയുധങ്ങൾ കൈമാറിയില്ല. രണ്ടാഴ്ചത്തെ വെടിനിർത്തൽ അവസരമാക്കി ഇറാൻ ചൈനയിൽ നിന്ന് കൂടുതൽ ആയുധങ്ങൾ സ്വന്തമാക്കുന്നതായി യുഎസ് മാധ്യമങ്ങളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്.
Adjust Story Font
16

