സിറിയൻ പ്രസിഡന്റിനെതിരെ ചുമത്തിയ ഉപരോധം പിൻവലിച്ച് ട്രംപ്
അടുത്ത ആഴ്‌ച വൈറ്റ്‌ഹൗസിൽ അഹമ്മദ് അല്‍ ഷറായുമായുള്ള ട്രംപിന്റെ കൂടിക്കാഴ്‌ചയ്‌ക്കു മുന്നോടിയായാണ് യുഎസിന്റെ നടപടി.

അഹമ്മദ് അല്‍ ഷറാ Photo-Retures
വാഷിങ്‌ടൻ: സിറിയൻ പ്രസിഡന്റ് അഹമ്മദ് അല്‍ ഷറാക്ക് മേല്‍ ചുമത്തിയിരുന്ന ഉപരോധം പിൻവലിച്ച് യുഎസ്. സിറിയൻ ആഭ്യന്തര മന്ത്രി അനസ് ഖത്താബിനു മേലുള്ള ഉപരോധവും പിൻവലിച്ചിട്ടുണ്ട്.
അടുത്ത ആഴ്‌ച വൈറ്റ്‌ഹൗസിൽ അഹമ്മദ് അല്‍ ഷറായുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കു മുന്നോടിയായാണ് യുഎസിന്റെ നടപടി. ആഗോള ഭീകരരായാണ് ഇരുവരെയും യുഎസ് പ്രഖ്യാപിച്ചിരുന്നത്. യുഎൻ രക്ഷാസമിതി വ്യാഴാഴ്‌ച ഇരുവരുടെയും ഉപരോധം പിൻവലിച്ചതിന് പിന്നാലെയാണ് ട്രംപ് ഭരണകൂടത്തിന്റെ നടപടി.
അതേസമയം ഉപരോധം പിൻവലിക്കാനുള്ള പ്രമേയത്തെ 14 രാജ്യങ്ങൾ പിന്തുണച്ചപ്പോൾ ചൈന വിട്ടുനിന്നു.
നവംബർ 10 ന് വൈറ്റ്‌ഹൗസിൽ നടക്കുന്ന കൂടിക്കാഴ്‌ചയിൽ ഐഎസിനെതിരെ പോരാടുന്ന യുഎസ് നേതൃത്വത്തിലുള്ള സഖ്യത്തിൽ സിറിയ ചേരുന്ന കരാറിൽ അഹമ്മദ് അല്‍ ഷറാ ഒപ്പുവയ്‌ക്കുമെന്നാണ് വിവരം. സിറിയയ്‌ക്കുമേൽ ഉപരോധം ഏർപ്പെടുത്തിയ യുഎസിന്റെ സീസർ ആക്‌ട് പിൻവലിക്കുന്നതുൾപ്പെടെ രാജ്യത്തിന്റെ പുനർനിർമാണത്തിനായി അദ്ദേഹം യുഎസിന്റെ പിന്തുണ തേടുമെന്നും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ മെയ് മാസത്തില്‍ സൗദി അറേബ്യയിൽ നടന്നൊരു ഉച്ചകോടിക്കിടെ ട്രംപ്, അൽ-ഷറയെ കണ്ടിരുന്നു. അസദ് ഭരണകാലത്ത് സിറിയയ്‌ക്കെതിരെ അമേരിക്ക ഏർപ്പെടുത്തിയ ചില ഉപരോധങ്ങൾ അവസാനിപ്പിക്കുമെന്നും അന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയായിരുന്നു ഷറായുമായുള്ള ട്രംപിന്റെ കൂടിക്കാഴ്ച. സിറിയയുമായുള്ള യുഎസിന്റെ ബന്ധം സാധാരണ നിലയിലാക്കുന്നത് പരിഗണിക്കുമെന്നും ട്രംപ് വ്യക്‌തമാക്കിയിരുന്നു.
Adjust Story Font
16

