എങ്ങോട്ട് പോയി? ഹോർമുസ് കടലിടുക്കിൽ അമേരിക്കയുടെ അത്യാധുനിക ഡ്രോൺ അപ്രത്യക്ഷമായി
50,000 അടിക്ക് മുകളിൽ ഉയരത്തിൽ പറക്കാൻ ശേഷിയുള്ള ട്രൈറ്റണ്, തുടർച്ചയായി 24 മണിക്കൂറിലധികം വായുവിൽ തുടരാനാകും.

- Updated:
2026-04-10 05:58:59.0

വാഷിങ്ടണ്‍: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന് മുകളിൽ നിരീക്ഷണ പറക്കൽ നടത്തിക്കൊണ്ടിരുന്ന അമേരിക്കൻ നാവികസേനയുടെ അതിനൂതന ഡ്രോൺ എംക്യു-4C ട്രൈറ്റൺ (MQ-4C Triton) കാണാതായി.
തകരാർ സൂചിപ്പിക്കുന്ന അടിയന്തര സന്ദേശം അയച്ചതിന് പിന്നാലെയാണ് ഡ്രോണുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. ഏകദേശം 200 മില്യൺ ഡോളറിലധികം (ഏകദേശം 1,600 കോടി രൂപ) വിലമതിക്കുന്ന, ലോകത്തിലെ തന്നെ ഏറ്റവും ചിലവേറിയ നിരീക്ഷണ വിമാനങ്ങളിൽ ഒന്നാണിത്.
മൂന്ന് മണിക്കൂർ നീണ്ട നിരീക്ഷണത്തിന് ശേഷം ഇറ്റലിയിലെ സിഗോണെല്ല നേവൽ ബേസിലേക്ക് മടങ്ങാൻ തുടങ്ങവെയാണ് ഡ്രോൺ അടിയന്തര സാഹചര്യങ്ങൾക്കുള്ള സന്ദേശം അയച്ചത്. ഇറാൻ ലക്ഷ്യമാക്കി നേരിയ രീതിയിൽ തിരിഞ്ഞ ഡ്രോൺ പെട്ടെന്ന് ഉയരം കുറയുകയും പിന്നീട് റഡാറുകളിൽ നിന്ന് അപ്രത്യക്ഷമാവുകയും ചെയ്തുവെന്നാണ് ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്സൈറ്റായ ഫ്ലൈറ്റ് റഡാർ 24-ന്റെ വിവരങ്ങൾ പ്രകാരമുള്ള റിപ്പോര്‍ട്ടുകള്‍.
ഡ്രോൺ സാങ്കേതിക തകരാർ മൂലം തകർന്നതാണോ അതോ ഇറാൻ വെടിവെച്ചിട്ടതാണോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. അമേരിക്കയും ഇറാനും തമ്മിൽ ഹോർമുസ് കടലിടുക്ക് വഴി ചരക്ക് നീക്കം പുനരാരംഭിക്കാൻ ധാരണയിലെത്തിയിരുന്നു. മേഖലയിൽ നിലനിൽക്കുന്ന താൽക്കാലിക വെടിനിർത്തലിനെ ഈ സംഭവം ബാധിക്കുമോ എന്ന് ആശങ്കയിലാണ് ലോകം. അമേരിക്കൻ നാവികസേനയുടെ 'കണ്ണുകൾ' എന്നാണ് എംക്യു-4C ട്രൈറ്റൺ അറിയപ്പെടുന്നത്. കടലിലെയും തീരപ്രദേശങ്ങളിലെയും ശത്രുനീക്കങ്ങൾ തത്സമയം നിരീക്ഷിക്കാൻ രൂപകൽപ്പന ചെയ്ത ഡ്രോണാണിത്.
50,000 അടിക്ക് മുകളിൽ ഉയരത്തിൽ പറക്കാൻ ശേഷിയുള്ള ട്രൈറ്റണ്, തുടർച്ചയായി 24 മണിക്കൂറിലധികം വായുവിൽ തുടരാനാകും. ഏകദേശം 7,400 നോട്ടിക്കൽ മൈൽ ദൂരപരിധിയുള്ള ഈ ഡ്രോൺ അത്യാധുനിക സെൻസറുകളാൽ സജ്ജമാണ്. കടലിലെ തിരച്ചിലുകൾക്കായി പി-8എ പോസിഡൺ വിമാനങ്ങളുമായി സംയോജിപ്പിച്ചാണ് ഡ്രോണ്‍ പ്രവർത്തിക്കുന്നത്. യുഎസ് സെൻട്രൽ കമാൻഡിന്റെ കീഴിൽ ഗൾഫ് മേഖലയിലെ ചരക്ക് നീക്കവും സുരക്ഷയും നിരീക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിരുന്ന ഡ്രോണാണ് ഇപ്പോൾ കാണാതായിരിക്കുന്നത്.
Adjust Story Font
16
