'ട്രംപ് ഭയപ്പെടുന്നു, യുഎസുമായി ചർച്ചക്കില്ല'; ഇറാൻ
അമേരിക്കയുമായി ചര്‍ച്ചക്കില്ലെന്ന് ഇറാന്‍ നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി

- Updated:
2026-03-02 07:41:55.0

തെഹ്റാന്‍: ആണവ ചർച്ചകൾ പുനരാരംഭിക്കാൻ നീക്കങ്ങൾ നടത്തിയെന്ന യുഎസ് മാധ്യമങ്ങളുടെ അവകാശവാദങ്ങൾ തള്ളി ഇറാന്‍.
അമേരിക്കയുമായി ചര്‍ച്ചക്കില്ലെന്ന് ഇറാന്‍ നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി വ്യക്തമാക്കി. ആയത്തുല്ല അലി ഖാംനഈയുടെ വധത്തിന് പിന്നാലെ ഒമാനി മധ്യസ്ഥർ മുഖേന ലാരിജാനി ചര്‍ച്ചക്കായി സമ്മർദം ചെലുത്തിയെന്ന് 'വാൾസ്ട്രീറ്റ് ജേണൽ' അടക്കമുള്ള അമേരിക്കന്‍ മാധ്യമങ്ങള്‍ അവകാശപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
'ഭ്രമാത്മകമായ സങ്കൽപ്പങ്ങളിലൂടെ പശ്ചിമേഷ്യയെ കടുത്ത അരാജകത്വത്തിലേക്ക് തള്ളിയിട്ടിരിക്കുകയാണ് ട്രംപ്. ഇപ്പോൾ കൂടുതൽ അമേരിക്കൻ സൈനികർ കൊല്ലപ്പെടുമെന്ന് അദ്ദേഹം ഭയപ്പെടുന്നു. അദ്ദേഹം സ്വയം രൂപപ്പെടുത്തിയ ‘അമേരിക്ക ഫസ്റ്റ്’ എന്ന മുദ്രാവാക്യത്തെ ‘ഇസ്രായേൽ ഫസ്റ്റ്’ എന്നാക്കി മാറ്റി, ഇസ്രായേലിന്റെ അധികാരമോഹങ്ങൾക്കായി അമേരിക്കൻ സൈനികരെ ബലികൊടുത്തു'- എക്സിലെഴുതിയ കുറിപ്പില്‍ ലാരിജാനി പറഞ്ഞു.
അമേരിക്കൻ സൈനികരും അവരുടെ കുടുംബങ്ങളുമാണ് ഇതിന്റെ വില നൽകേണ്ടി വരികയെന്നും ഇറാൻ സ്വയം പ്രതിരോധിക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാനിലെ പുതിയ നേതൃത്വവുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും രംഗത്തെത്തിയിരുന്നു. ഇസ്രായേലിനും യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെയും ഇറാന്‍ ആക്രമണം കടുപ്പിക്കുന്നതിനിടെയായിരുന്നു ട്രംപിന്റെ പ്രസ്താവന.
Adjust Story Font
16
