Quantcast

ഇറാൻ യുദ്ധം: അമേരിക്കയുടെ ലക്ഷ്യമെന്ത്?

അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനെതിരെ നടത്തുന്ന വ്യോമാക്രമണം രണ്ടാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്

MediaOne Logo
ഇറാൻ യുദ്ധം: അമേരിക്കയുടെ ലക്ഷ്യമെന്ത്?
X

തെഹ്‌റാൻ: അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനെതിരെ നടത്തുന്ന വ്യോമാക്രമണം രണ്ടാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ഇറാൻ്റെ പരമോന്നത നേതാവായിരുന്ന അലി ഖാംനഈ ഉൾപ്പെടെയുള്ള പ്രമുഖരെ വധിക്കുകയും ആണവ നിലയങ്ങൾക്കും എണ്ണ ശുദ്ധീകരണ ശാലകൾക്കും നേരെ ആക്രമണം നടത്തുകയും ചെയ്ത ഈ സാഹചര്യത്തിൽ, അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ യഥാർത്ഥ ലക്ഷ്യമെന്താണെന്ന ചോദ്യം ലോകമെങ്ങും ഉയരുന്നുണ്ട്. പ്രധാനമായും അഞ്ച് ലക്ഷ്യങ്ങളാണ് ഇതിന് പിന്നിലെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.

1. ഭരണമാറ്റം (Regime Change)

ഇറാനിലെ നിലവിലെ ഭരണകൂടത്തെ തകർത്ത് യുഎസ് അനുകൂല ഭരണം സ്ഥാപിക്കുക എന്നതാണ് അമേരിക്കയുടെ പ്രാഥമിക ലക്ഷ്യമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. പരമോന്നത നേതാവിനെ വധിക്കുന്നതിലൂടെ ജനകീയ പ്രക്ഷോഭവും ഭരണകൂടത്തിൻ്റെ പതനവുമാണ് ട്രംപ് ലക്ഷ്യമിട്ടത്. എന്നാൽ അലി ഖാംനഈയുടെ മരണത്തിന് പിന്നാലെ മകൻ മുജ്താബ ഖാംനഈയെ പുതിയ നേതാവായി പ്രഖ്യാപിച്ചത് അമേരിക്കയുടെ ഈ കണക്കുകൂട്ടലുകളെ തെറ്റിച്ചിരിക്കുകയാണ്.

2. ഉപാധികളില്ലാത്ത കീഴടങ്ങൽ

സോഷ്യൽ മീഡിയയിലൂടെ ട്രംപ് ആവശ്യപ്പെട്ടത് ഇറാന്റെ 'ഉപാധികളില്ലാത്ത കീഴടങ്ങൽ' ആണ്. ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിനോട് (IRGC) ആയുധം വെച്ച് കീഴടങ്ങാൻ അദേഹം ആഹ്വാനം ചെയ്തു. എന്നാൽ തങ്ങളുടെ പുതിയ നേതാവിനോട് കൂറ് പ്രഖ്യാപിച്ച ഐആർജിസി ശക്തമായ പ്രത്യാക്രമണവുമായി മുന്നോട്ട് പോവുകയാണ്.

3. സൈനിക ശേഷി തകർക്കൽ

ഇറാന്റെ ബാലിസ്റ്റിക് മിസൈൽ കേന്ദ്രങ്ങൾ, നാവികസേന, ഡ്രോൺ നിർമാണ ശാലകൾ എന്നിവ തകർത്ത് രാജ്യത്തെ സൈനികമായി ദുർബലപ്പെടുത്തുക എന്നതാണ് മറ്റൊരു ലക്ഷ്യം. ഇറാന്റെ ആകാശപരിധിയിൽ ഇപ്പോൾ തങ്ങൾക്കാണ് നിയന്ത്രണമെന്ന് അമേരിക്കയും ഇസ്രായേലും അവകാശപ്പെടുന്നുണ്ടെങ്കിലും, സൈനിക ശക്തി കൊണ്ട് മാത്രം ഒരു രാഷ്ട്രീയ മാറ്റം കൊണ്ടുവരാൻ കഴിയില്ലെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

4. ഗ്രൗണ്ട് ഇൻവേഷൻ (കരസേനയുടെ ആക്രമണം)

വ്യോമാക്രമണത്തിന് പിന്നാലെ ഒരു കരയുദ്ധത്തിന് അമേരിക്ക മുതിരുമോ എന്നതാണ് ലോകം ഉറ്റുനോക്കുന്ന മറ്റൊരു കാര്യം. എന്നാൽ ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും തിരിച്ചടികൾ കണക്കിലെടുക്കുമ്പോൾ, ഒരു നേരിട്ടുള്ള കരയുദ്ധത്തിന് ട്രംപ് തയ്യാറായേക്കില്ല. ഇത് അമേരിക്കയിൽ ആഭ്യന്തരമായി രാഷ്ട്രീയ തിരിച്ചടിക്ക് കാരണമായേക്കാം.

5. ഇസ്രായേലിന്റെ താല്പര്യങ്ങൾ

പശ്ചിമേഷ്യൻ മേഖലയെ തങ്ങളുടെ താല്പര്യങ്ങൾക്കനുസരിച്ച് പുനർനിർമിക്കുക എന്നതാണ് ഇസ്രായേലിന്റെ ലക്ഷ്യം. തങ്ങളെ വെല്ലുവിളിക്കാൻ ശേഷിയുള്ള ഇറാനെയും അവർക്ക് പിന്തുണ നൽകുന്ന ഗ്രൂപ്പുകളെയും പൂർണമായും ഇല്ലാതാക്കാൻ ഇസ്രായേൽ ഈ അവസരം ഉപയോഗിക്കുന്നു.

ട്രംപിന്റെ നിലപാടുകൾ പലപ്പോഴും മാറിമറിയുന്നതാണ്. ഒരു കരാറിലെത്തി യുദ്ധം അവസാനിപ്പിച്ച് വിജയം പ്രഖ്യാപിക്കാൻ അദേഹം ആഗ്രഹിക്കുന്നുണ്ടെങ്കിലും, ഇറാൻ കീഴടങ്ങാൻ തയ്യാറാവാത്തത് സ്ഥിതിഗതികൾ സങ്കീർണമാക്കുന്നു. ഇറാന്റെ പുതിയ നേതൃത്വം അമേരിക്കയുടെ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന സൂചനയാണ് നൽകുന്നത്.

TAGS :

Next Story