Quantcast

ഇന്ത്യൻ വംശജനായ സൊഹ്‌റാൻ മംദാനി ന്യൂയോർക്ക് മേയറാകുമ്പോൾ...

സാധാരണക്കാരുടെ വിഷയങ്ങളുയര്‍ത്തിയാണ് മംദാനി ജനങ്ങള്‍ക്കിടയിലേക്കിറങ്ങിയത്

MediaOne Logo

Web Desk

  • Published:

    5 Nov 2025 1:24 PM IST

ഇന്ത്യൻ വംശജനായ സൊഹ്‌റാൻ  മംദാനി ന്യൂയോർക്ക് മേയറാകുമ്പോൾ...
X

സൊഹ്റാന്‍ മംദാനി Photo-AP

വാഷിങ്ടണ്‍: ലോകം ആകാംക്ഷയോടെ ഉറ്റുനോക്കിയ ന്യൂയോർക്ക് മേയര്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി സൊഹ്റാന്‍ മംദാനി ഉജ്ജ്വല ജയം കൈവരിച്ചതോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയവും ജീവിതവുമൊക്കെ വീണ്ടും ചര്‍ച്ചയാകുന്നു.

10 ശതമാനത്തിലധികം വോട്ടിന്റെ, ഭൂരിപക്ഷത്തോടെയാണ് മംദാനി ന്യൂയോര്‍ക്കിന്‍റെ ആദ്യത്തെ മുസ്‌ലിം മേയറായി തെരഞ്ഞെടുക്കപ്പെടുന്നത്. ഇന്ത്യയില്‍ ജനിച്ച ഉഗാണ്ടന്‍ അക്കാദമീഷ്യനായ മഹ്‌മൂദ് മംദാനിയുടെയും ഇന്ത്യന്‍ ചലച്ചിത്ര സംവിധായിക മീര നായരുടെയും മകനാണ് സൊഹ്റാൻ മംദാനി. സലാം ബോംബെ, മണ്‍സൂണ്‍ വെഡ്ഡിങ് തുടങ്ങിയ സിനിമകളുടെ സംവിധായികയാണ് ഓസ്‌കര്‍ നോമിനി കൂടിയായ മീര നായര്‍. ഉഗാണ്ടയുടെ തലസ്ഥാനമായ കംപാലയിലാണ് സൊഹ്റാന്‍ മംദാനി ജനിച്ചതും തന്റെ കുട്ടിക്കാലം ചെലവഴിച്ചതും.

അദ്ദേഹത്തിന്റെ ഏഴാമത്തെ വയസ്സിലാണ് മംദാനി കുടുംബം ന്യൂയോര്‍ക്കിലേക്ക് കുടിയേറുന്നത്. പൗരത്വം ലഭിക്കുന്നത് 2018ലും. പൗരത്വം ലഭിച്ച് ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറം അമേരിക്കയിലെ വലിയ നഗരത്തിന്റെ അധിപനാകാനും മംദാനിക്കായി. സാമൂഹ്യപ്രവര്‍ത്തകനായിട്ട് പ്രവര്‍ത്തിക്കുന്ന കാലം മുതലെ മംദാനിയിലെ ആവേശം അറിഞ്ഞവരായിരുന്നു അധികവും. ഫലസ്തീന്‍ അനുകൂല നിലപാടിലൂടെ ശ്രദ്ധേയനായ വ്യക്തി കൂടിയാണ് അദ്ദേഹം. ട്രംപിനെ ചൊടിപ്പിക്കുന്നതും മംദാനിയുടെ ഗസ്സ അനുകൂല നിലപാടുകളായിരുന്നു. 2020ല്‍ ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് മംദാനിയെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്.

ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് അസംബ്ലിയിലെ ആദ്യത്തെ ഏഷ്യന്‍-ഉഗാണ്ടന്‍ വംശജനായ പ്രതിനിധിയാണ് സൊഹ്റാൻ മംദാനി. അസംബ്ലിയുടെ ചരിത്രത്തിലെ മൂന്നാമത്തെ മുസ്ലിം ജനപ്രതിനിധി. സാധാരണക്കാരുടെ വിഷയങ്ങളുയര്‍ത്തിയാണ് മംദാനി ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചത്. ഉയര്‍ന്ന വിലക്കയറ്റവും ജീവിതച്ചെലവും വാടകയുമൊക്കെ അദ്ദേഹം എടുത്തിട്ടു. സമ്പന്ന നഗരമായിട്ടും ജനങ്ങളിതൊക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. വന്‍കിട പണക്കാര്‍ക്ക് ഉയര്‍ന്ന നികുതി ഏര്‍പ്പടുത്തണമെന്നും മംദാനി ആവശ്യവും ശ്രദ്ധിക്കപ്പെട്ടു. സാമൂഹ്യമാധ്യമങ്ങളെ ഉപയോഗിച്ചും മംദാനി പ്രിയങ്കരനായി. ഹിന്ദിയും ഉറുദുവും സ്പാനിഷുമെല്ലാം സംസാരിച്ച് ജനങ്ങള്‍ക്കിടയില്‍ പിന്തുണ തേടുന്ന വീഡിയോകള്‍ നിരവധി പേരാണ് കണ്ടത്.

മംദാനിയുടെ തെരഞ്ഞെടുപ്പ് വിജയം അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ചലനങ്ങള്‍ സൃഷ്ടിക്കുകയാണ്. സെനറ്റിലേക്കും കോണ്‍ഗ്രസിലേക്കും അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇപ്പോള്‍ പുറത്തുവന്ന ജനവിധി ട്രംപിന് കനത്ത തിരിച്ചടിയാണ് വിലയിരുത്തപ്പെടുന്നത്. ട്രംപ് ഭരണകൂടത്തിന്‍റെ ആദ്യ ഘട്ട വിലയിരുത്തലാണ് തെരഞ്ഞെടുപ്പിലൂടെ പ്രതിഫലിക്കുന്നതെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവും മുന്‍ പ്രസിഡന്റുമായ ബരാക് ഒബാമയുടെ പ്രതികരണം ആ വഴിക്കുള്ള സൂചനയാണ്.

TAGS :

Next Story