സുഡാനില്‍ ആശുപത്രിക്ക് നേരെ ഡ്രോണാക്രമണം; 13 കുട്ടികള്‍ അടക്കം 64 പേര്‍ കൊല്ലപ്പെട്ടു
ആരോഗ്യകേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു

- Updated:
2026-03-22 11:30:18.0

ഖാര്‍തൂം: ആഭ്യന്തര കലഹം രൂക്ഷമായ ആഫ്രിക്കന്‍ രാജ്യം സുഡാനില്‍ ആശുപത്രിക്ക് നേരെയുണ്ടായ വ്യോമാക്രമണത്തില്‍ 13 കുട്ടികള്‍ അടക്കം 64 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഈസ്റ്റ് ദര്‍ഫൂരിലെ അല്‍-ദെയ്ന്‍ ടീച്ചേഴ്സ് ആശുപത്രിക്ക് നേരെ വെള്ളിയാഴ്ചയുണ്ടായ വ്യോമാക്രമണത്തിലാണ് നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതെന്ന് ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു.
ആക്രമണത്തില്‍ ഒരു ഡോക്ടറും രണ്ട് വനിതാ നഴ്‌സുമാരും നിരവധി രോഗികളും കൊല്ലപ്പെട്ടുവെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ തെദ്‌റോസ് അദ്‌നോം ഗബ്രിയേസസ് പ്രതികരിച്ചു. ആശുപത്രി ജീവനക്കാരായ എട്ട് പേരടക്കം നൂറോളം പേര്‍ക്ക് പരിക്കേറ്റുവെന്നും ആരോഗ്യകേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾ എത്രയും വേഗം അവസാനിപ്പിക്കണമെന്നും സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ അദ്ദേഹം വ്യക്തമാക്കി.
'ആശുപത്രിക്ക് നേരെ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിലൂടെ സുഡാന്‍ യുദ്ധത്തില്‍ അടുത്തിടെ കൊല്ലപ്പെട്ടവരുടെ എണ്ണം രണ്ടായിരം കടന്നിരിക്കുകയാണ്. മൂന്ന് വര്‍ഷത്തിലേറെയായി സുഡാന്‍ സൈന്യവും അര്‍ദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സും തമ്മിലുള്ള സംഘര്‍ഷത്തില്‍ പതിനായിരക്കണക്കിന് പേരാണ് കൊല്ലപ്പെട്ടത്.' തെദ്‌റോസ് സ്ഥിരീകരിച്ചു. അതേസമയം, വ്യോമാക്രമണം നടത്തിയതാരെന്ന് ലോകാരോഗ്യസംഘടന പേരെടുത്ത് പരാമര്‍ശിച്ചിട്ടില്ല. ഡ്രോണാക്രമണത്തിന് പിന്നില്‍ സുഡാന്‍ സൈന്യമാണെന്നാണ് പ്രാഥമിക വിവരം.
അഞ്ച് കോടി ജനങ്ങളുള്ള ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ അധികാരം പിടിക്കാനായി രണ്ട് സായുധ സംഘങ്ങളുടെ ഏറ്റുമുട്ടലാണ് കഴിഞ്ഞ 2023 മുതല്‍ നടക്കുന്നത്. ആക്രമണത്തില്‍ ഇതിനോടകം പതിനായിരക്കണക്കിന് പേര്‍ കൊല്ലപ്പെട്ടുവെന്നാണ് വിവരം. സുഡാന്‍ സായുധ സേനയും റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സ്(ആര്‍എസ്എഫ്) എന്ന സംഘടനയും തമ്മിലാണ് അധികാരത്തിനായി വടംവലി. സുഡാന്‍ സായുധ സേനയുടെ ശക്തികേന്ദ്രമായിരുന്ന അല്‍ ഫാഷര്‍ നഗരത്തെ ആര്‍എസ്എഫ് പിടിച്ചെടുത്തതോടെയാണ് ആയിരക്കണക്കിനാളുകളെ കൊന്നൊടുക്കിയത്.
Adjust Story Font
16
