Quantcast

ഒരു ക്രിസ്മസ് കാലത്ത് വീടുവിട്ടു, രണ്ട് പതിറ്റാണ്ടുകളായി അപ്രത്യക്ഷമായ സ്ത്രീയെ ഒടുവിൽ കണ്ടെത്തി, പക്ഷേ..?

2001 ഡിസംബർ 9നാണ് മൂന്ന് മക്കളുടെ അമ്മയായ മിഷേലിനെ കാണാതാവുന്നത്

MediaOne Logo

ആത്തിക്ക് ഹനീഫ്

  • Updated:

    2026-02-23 06:56:49.0

Published:

23 Feb 2026 12:22 PM IST

ഒരു ക്രിസ്മസ് കാലത്ത് വീടുവിട്ടു, രണ്ട് പതിറ്റാണ്ടുകളായി അപ്രത്യക്ഷമായ സ്ത്രീയെ ഒടുവിൽ കണ്ടെത്തി, പക്ഷേ..?
X

നോർത്ത് കരോലിന: 24 വർഷം മുമ്പ് അമേരിക്കയിൽ നിന്ന് കാണാതായ സ്ത്രീയെ രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ജീവനോടെ കണ്ടെത്തി. പക്ഷേ, ചെറിയൊരു ട്വിസ്റ്റുണ്ട്! പറയാം.

2001 ഡിസംബർ 9നാണ് മൂന്ന് മക്കളുടെ അമ്മയായ മിഷേൽ ഹണ്ട്ലി സ്മിത്ത് എന്ന 38കാരിയെ നോർത്ത് കരോലിനയിൽ വെച്ച് കാണാതാവുന്നത്. വിർജീനിയയിൽ ക്രിസ്മസ് ഷോപ്പിംഗിനായി വീട്ടിൽ നിന്ന് ഇറങ്ങിയ അവർ പിന്നീട് തിരിച്ചെത്തിയില്ല. ഡിസംബർ 31ന് ഭർത്താവാണ് മിഷേലിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ആദ്യമായി പരാതി നൽകുന്നത്.

മിഷേലിന്റെ കുടുംബവും വ്യത്യസ്ത അന്വേഷണ ഏജൻസികളും രണ്ട് പതിറ്റാണ്ടോളം അവരെ തിരഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം. മിഷേലിനെ കണ്ടെത്തുന്നതായി അവരുടെ കസിൻ ബാർബറ 2018ൽ ഒരു ഫേസ്ബുക് അകൗണ്ട് തുടങ്ങിയിരുന്നെങ്കിലും അതും ഫലം കണ്ടില്ല.

ഒടുവിൽ 2026 ഫെബ്രുവരി 20ന് മിഷേലിനെ കുറിച്ച് വിവരം ലഭിക്കുകയും അന്വേഷണ ഉദ്യോഗസ്ഥർ അവരെ ബന്ധപ്പെടുകയും ചെയ്തു. പക്ഷേ, കുടുംബത്തിലേക്ക് മടങ്ങി പോകാൻ ആഗ്രഹിക്കുന്നില്ലെന്നും താൻ ഇപ്പോൾ താമസിക്കുന്ന സ്ഥലം വെളിപ്പെടുത്തരുതെന്നും മിഷേൽ അന്വേഷണ ഉദ്യോഗസ്ഥരോട് അഭ്യർഥിച്ചു.

തുടർന്ന് മിഷേലിനെ കണ്ടെത്തിയതായി അധികൃതർ കുടുംബത്തിന് വിവരം നൽകിയെങ്കിലും അവർ എവിടെയാണെന്ന് വെളിപ്പെടുത്തിയില്ല. കാണാതായ അമ്മയെ തിരിച്ചുകിട്ടിയതിൽ സന്തോഷവും എന്നാൽ അവരുടെ അഭ്യർഥനയിൽ ആശങ്കയുമാണ് മകൾ അമാൻഡ പ്രകടിപ്പിച്ചത്.

'സന്തോഷവും ദേഷ്യവും കൊണ്ട് എന്റെ ഹൃദയം തകർന്നിരിക്കുന്നു. എനിക്ക് എന്റെ അമ്മയെ വീണ്ടും കാണാനാകുമോ? സത്യം പറഞ്ഞാൽ എനിക്ക് അതിന് ഉത്തരമില്ല. പക്ഷേ എന്റെ ആദ്യ പ്രതികരണം തീർച്ചയായും അതെ എന്നായിരിക്കും. അമ്മയെ വീണ്ടും കണ്ടുമുട്ടിയാൽ അതുവരെയുള്ള എല്ലാ ദുഖവും ഞാൻ ഓർക്കും. പക്ഷേ അപ്പോഴും, നമ്മളെല്ലാവരെയും പോലെ എന്റെ അമ്മയും ഒരു മനുഷ്യനാണ്.' അമാൻഡ ഫേസ്ബുക്കിൽ കുറിച്ചു.

അമ്മ ജീവിച്ചിരിപ്പുണ്ടോ എന്നറിയാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഒരു ടെലിവിഷൻ അഭിമുഖത്തിൽ സംസാരിക്കവെ മകൾ പറഞ്ഞു. എന്നാൽ കാണാതായ ഇത്രയും കാലം അവർ എവിടെയായിരുന്നു? എന്തിനാണ് അവർ വീടുവിട്ടുപോയത്? തുടങ്ങിയ ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി തുടരുകയാണ് ഇപ്പോഴും കുടുംബം.

TAGS :

Next Story