ഇസ്രായേൽ തുറമുഖ നഗരത്തിൽ ഹൂത്തി ആക്രമണം; 22 പേർക്ക് പരിക്ക്
യമനിൽ നിന്നാണ് ഡ്രോൺ വിക്ഷേപിച്ചതെന്ന് ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു

എയ്‌ലാറ്റ്: ഇസ്രായേലിന്റെ തെക്കൻ തുറമുഖ നഗരമായ എയ്‌ലാറ്റിൽ ഹൂത്തി ഡ്രോൺ ആക്രമണത്തിൽ 22 പേർക്ക് പരിക്കേറ്റതായി ഇസ്രായേലിന്റെ ആംബുലൻസ് സർവീസിനെ ഉദ്ധരിച്ച് ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രണ്ട് പേരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഡ്രോൺ താഴ്ന്ന് പറന്നതിനാൽ അയൺ ഡോം മിസൈൽ പ്രതിരോധ സംവിധാനത്തിന് അതിനെ തടയാൻ സാധിച്ചില്ലെന്ന് ഇസ്രായേലി ആർമി റേഡിയോ പറഞ്ഞു. പരിക്കേറ്റവർക്ക് പാരാമെഡിക്കുകൾ വൈദ്യചികിത്സ നൽകുന്നുണ്ടെന്നും പരിക്കേറ്റവരെ അടുത്തുള്ള യോസെഫ്താൽ ആശുപത്രിയിലേക്ക് റഫർ ചെയ്തതായും ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. യമനിൽ നിന്നാണ് ഡ്രോൺ വിക്ഷേപിച്ചതെന്ന് ഇസ്രായേൽ സൈന്യം.
വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഡ്രോൺ തടയുന്നതിൽ പരാജയപ്പെട്ടുവെന്ന് പ്രാഥമിക അന്വേഷണത്തെ ഉദ്ധരിച്ച് ഇസ്രായേൽ ഹയോം റിപ്പോർട്ട് ചെയ്തു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വിഡിയോകളിൽ, ഡ്രോൺ ആകാശത്തിന് മുകളിലൂടെ പറക്കുന്നത് കാണാം. അതിനു ശേഷം വലിയൊരു സ്ഫോടന ശബ്ദത്തോടെ ഇടിച്ചു വീഴുന്നു.
യമനിലെ ഹൂത്തികൾ എയ്‌ലാറ്റിലെ ഹോട്ടൽ മേഖലയിൽ ഒരു ഡ്രോൺവെടിവെച്ച് വീഴ്ത്തിയതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ ആക്രമണം. ഗസ്സയിൽ ബോംബാക്രമണത്തിനും ഉപരോധത്തിനും വിധേയരായ ഫലസ്തീനികൾക്കുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി 2023 മുതൽ ഹൂത്തികൾ ഇസ്രായേലിന് നേരെ മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചുവരികയാണ്.
വിക്ഷേപിച്ച നിരവധി മിസൈലുകളും ഡ്രോണുകളും തടയുകയോ പരാജയപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിലും ചിലത് ഇസ്രായേൽ പ്രദേശങ്ങളിൽ ആക്രമണം നടത്തിയിട്ടുണ്ട്. ഇതിന്റെ പ്രതികരണമായി യമനിൽ ഇസ്രായേൽ നിരവധി ആക്രമണങ്ങൾ നടത്തുകയും പ്രധാനമന്ത്രി ഉൾപ്പെടെ ഹൂത്തി ഭരണകൂടത്തിലെ നിരവധി അംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്തു. 2023 നവംബർ മുതൽ ഹൂത്തികൾ ചെങ്കടലിൽ ഇസ്രായേൽ കപ്പലുകൾ ആക്രമിച്ചുവരികയാണ്.
Adjust Story Font
16

