Quantcast

കർഷകര്‍ ജന്തര്‍ മന്ദറിലേക്ക് പുറപ്പെട്ടു; സമരത്തിന് ഐക്യദാര്‍ഢ്യവുമായി പ്രതിപക്ഷ എം.പിമാര്‍

പ്രതിപക്ഷ എംപിമാർ പാർലമെന്‍റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധിക്കുകയാണ്. രാഹുല്‍ ഗാന്ധിയും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്

MediaOne Logo

Web Desk

  • Updated:

    2021-07-22 06:53:53.0

Published:

22 July 2021 2:21 AM GMT

കർഷകര്‍ ജന്തര്‍ മന്ദറിലേക്ക് പുറപ്പെട്ടു; സമരത്തിന് ഐക്യദാര്‍ഢ്യവുമായി പ്രതിപക്ഷ എം.പിമാര്‍
X

ഡൽഹി അതിർത്തിയിൽ സമരത്തിനെത്തിയ കർഷകരെ പരിശോധനക്ക് ശേഷം പൊലീസ് ജന്തർ മന്ദിറിലേക്ക് കടത്തിവിട്ടു. സിംഗു അതിർത്തിയിലാണ് പരിശോധനക്കായി കർഷകരെ പൊലീസ് തടഞ്ഞത്. അഞ്ച് ബസുകളിലായി പരിശോധനക്ക് ശേഷം അതിർത്തിയില്‍ നിന്ന് കർഷകർ സമരവേദിയായ ജന്തർ മന്ദിറിലേക്ക് പുറപ്പെട്ടു.

കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിപക്ഷ എംപിമാർ പാർലമെന്‍റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധിക്കുകയാണ്. രാഹുല്‍ ഗാന്ധിയും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്.

കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കർഷക സമരം 238 ആം ദിവസം പിന്നിടുകയാണ്. ഈ സാഹചര്യത്തിലാണ് കർഷകർ സമരം കൂടുതൽ ശക്തമാക്കുന്നത്. സമരവേദി സിംഗുവിൽ നിന്ന് ജന്തർ മന്ദറിലേക്ക് മാറ്റുന്ന കർഷകർ ഇന്ന് മുതൽ പാർലമെന്‍റ് സമ്മേളനം അവസാനിക്കുന്ന ആഗസ്ത് 13 വരെയാണ് ഇവിടെ പ്രതിഷേധിക്കുക. ദിവസേന 5 നേതാക്കൾ 200 കർഷകർ എന്ന നിലയിൽ സമരത്തിൽ പങ്കെടുക്കും. സിംഘു, തിക്രി, ഗാസിപ്പൂര്‍ എന്നീ സമരകേന്ദ്രങ്ങളില്‍ നിന്ന് പൊലീസ് അകമ്പടിയോടെ പ്രത്യേക ബസുകളിലാണ് കർഷകർ എത്തുന്നത്.

ദിവസവും രാവിലെ 11 മുതൽ വൈകിട്ട് അഞ്ച് വരെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സമരം നടത്താനാണ് കർഷകർക്ക് ഡൽഹി പോലീസ് അനുമതി നൽകിയിരിക്കുന്നത്.രാത്രി കര്‍ഷകര്‍ അതിര്‍ത്തികളിലെ സമരവേദികളിലേക്ക് മടങ്ങും. സമരത്തില്‍ പങ്കെടുക്കുന്നവരുടെ പേര് വിവരങ്ങളും തിരിച്ചറിയല്‍രേഖയും ഓരോ ദിവസവും മുന്‍കൂട്ടി പൊലീസിനു നല്‍കും. സമരത്തോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഡൽഹിയിൽ ഏർപ്പെടുത്തിയിരിക്കുന്നത് . സുരക്ഷയുടെ ഭാഗമായി സമരവേദിയില്‍ കൂടുതല്‍ സിസിടിവികള്‍ സ്ഥാപിച്ചിട്ടുണ്ട്. കമ്മീഷണര്‍ അടക്കമുളള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ജന്തര്‍ മന്ദറിലെത്തി സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തിയിരുന്നു. ജനുവരി 26ലേതു പോലെ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ അതീവ ജാഗ്രതയിലാണ് സമരത്തിനു നേതൃത്വം നല്‍കുന്ന കിസാന്‍ സംയുക്ത മോര്‍ച്ച.കര്‍ഷകര്‍ക്ക് പിന്തുണ അര്‍പ്പിച്ച് പ്രതിപക്ഷ പാര്‍ട്ടികളും ധര്‍ണ നടത്തും. അതേസമയം കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്നും കർഷക ബില്ലിൽ ഇനി ചർച്ചയ്ക്കില്ലെന്നും കേന്ദ്ര സർക്കാരും വ്യക്തമാക്കിയിട്ടുണ്ട്.

TAGS :

Next Story