യാത്രക്കിടെ എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റകള്‍; അന്വേഷണം ആരംഭിച്ചെന്ന് അധികൃതര്‍
സംഭവത്തില്‍ എയര്‍ ഇന്ത്യ യാത്രക്കാരോട് മാപ്പ് പറയുകയും ചെയ്തു

മുംബൈ: സാൻ ഫ്രാൻസിസ്കോ-മുംബൈ വിമാനത്തിൽ പാറ്റകളെ കണ്ടെത്തിയതായി പരാതി. യാത്രക്കാരാണ് ഇക്കാര്യം അധികൃതരെ അറിയിച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ യാത്രക്കാരെ മറ്റൊരു സീറ്റിലേക്ക് ജീവനക്കാര്‍ മാറ്റിയിരുത്തി. സംഭവത്തില്‍ എയര്‍ ഇന്ത്യ യാത്രക്കാരോട് മാപ്പ് പറയുകയും ചെയ്തു.
സാൻ ഫ്രാൻസിസ്കോയിൽ നിന്ന് കൊൽക്കത്ത വഴി മുംബൈയിലേക്ക് സർവീസ് നടത്തുന്ന എയർ ഇന്ത്യ വിമാനമായ AI180 ലാണ് സംഭവം നടന്നത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് യാത്രക്കാരാണ് പാറ്റകളുടെ സാന്നിധ്യത്തെക്കുറിച്ച് പരാതിപ്പെട്ടത്.പരാതിയെത്തുടർന്ന്, ഗ്രൗണ്ട് ക്രൂ ഉടൻ തന്നെ കൊൽക്കത്തയിൽ പാറ്റകളെ ഇല്ലാതാക്കാനും ശുചീകരണം നടത്തിയെന്നും സംഭവത്തിന്റെ കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തുമെന്നും എയർലൈൻ അറിയിച്ചു.
ഇന്ധനം നിറക്കാനായി കൊൽക്കത്ത വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത സമയത്ത് വിമാനത്തിന്റെ ഉൾവശം വൃത്തിയാക്കിയ ശേഷമാണ് മുംബൈയിലേക്ക് യാത്ര തുടർന്നതെന്നും യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിക്കുന്നതായും എയർലൈൻസ് പ്രസ്താവനയിൽ അറിയിച്ചു.
'സാൻ ഫ്രാൻസിസ്കോയിൽ നിന്ന് കൊൽക്കത്ത വഴി മുംബൈയിലേക്കുള്ള AI180 വിമാനത്തിൽ, രണ്ട് യാത്രക്കാർക്ക് ചെറിയ പാറ്റകളുടെ സാന്നിധ്യം ബുദ്ധിമുട്ട് ഉണ്ടാക്കി. അതിനാൽ, ഞങ്ങളുടെ ക്യാബിൻ ക്രൂ രണ്ട് യാത്രക്കാരെയും അതേ ക്യാബിനിലെ മറ്റ് സീറ്റുകളിലേക്ക് മാറ്റി," എയർ ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു. പുകയിട്ട് അണുവിമുക്തമാക്കാറുണ്ടെങ്കിലും ഗ്രൗണ്ട് ഓപ്പറേഷൻ സമയത്ത് പ്രാണികള്‍ വിമാനത്തില്‍ പ്രവേശിച്ചേക്കാം. ഈ സംഭവത്തിന്‍റെ ഉറവിടവും കാരണവും കണ്ടെത്തുമെന്നും ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ നടപ്പാക്കുമെന്നും സമഗ്രമായ അന്വേഷണം നടത്തുമെന്നും എയര്‍ഇന്ത്യ വ്യക്തമാക്കി.
Adjust Story Font
16

