ട്രംപിനെ പിന്തുണച്ചത് തെറ്റായ തീരുമാനം, ജനങ്ങളെ തെറ്റായ വഴിക്ക് നയിച്ചതിൽ ക്ഷമ ചോദിക്കുന്നു: ടക്കര്‍ കാള്‍സണ്‍
ഫോക്സ് ന്യൂസിലെ പ്രമുഖ അവതാരകനായിരുന്ന ടക്കർ കാൾസൺ, ട്രംപിന്റെ ഏറ്റവും വലിയ വിശ്വസ്തനായാണ് അറിയപ്പെട്ടിരുന്നത്

- Published:
21 April 2026 9:45 PM IST

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് തെരഞ്ഞെടുപ്പ് സമയങ്ങളിൽ നൽകിയ പിന്തുണയിൽ താൻ അങ്ങേയറ്റം ഖേദിക്കുന്നുവെന്ന് പ്രമുഖ മാധ്യമപ്രവർത്തകനും പോഡ്കാസ്റ്ററുമായ ടക്കർ കാൾസൺ. ട്രംപിനെ പിന്തുണച്ച നടപടി തന്നെ മാനസികമായി വേട്ടയാടിക്കൊണ്ടിരിക്കുകയാണെന്നും ജനങ്ങളെ തെറ്റായ വഴിക്ക് നയിച്ചതിൽ താൻ മാപ്പപേക്ഷിക്കുന്നുവെന്നും കാൾസൺ പറഞ്ഞു.
അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലാണ് ട്രംപുമായുള്ള തന്റെ ഭിന്നത അദ്ദേഹം വെളിപ്പെടുത്തിയത്. പ്രത്യേകിച്ച്, ഇറാൻ വിഷയത്തിൽ ട്രംപ് സ്വീകരിച്ച നിലപാടുകൾ കടുത്ത വാഗ്ദാന ലംഘനമാണെന്ന് കാൾസൺ കുറ്റപ്പെടുത്തി. പത്ത് വർഷമായി യുദ്ധങ്ങൾക്കെതിരെ നിരന്തരം സംസാരിച്ചുകൊണ്ടിരുന്ന ട്രംപ്, ഇപ്പോൾ ഇറാനുമായി യുദ്ധത്തിലേക്ക് നീങ്ങുന്നത് ജനങ്ങളോട് ചെയ്യുന്ന കൊടുംചതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രംപിന്റെ തിരിച്ചുവരവിനായി വ്യത്യസ്തങ്ങളായ പ്രചാരണങ്ങൾ നടത്തുകയും പ്രസംഗങ്ങൾ തയ്യാറാക്കുകയും ചെയ്തതിൽ തനിക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്നും അത്തരം നടപടികൾ തെറ്റായിപ്പോയെന്നും കാൾസൺ സമ്മതിച്ചതായാണ് വിവരം. ഫെബ്രുവരിയിൽ ഇറാനുമായി ആരംഭിച്ച യുദ്ധത്തിലുടനീളം ട്രംപ് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഭാഷ നിലവാരമില്ലാത്തതാണെന്നും യുദ്ധം ഒഴിവാക്കുമെന്ന വാഗ്ദാനം പ്രസിഡന്‍റ് ലംഘിച്ചെന്നും അദ്ദേഹം പറഞ്ഞു. ട്രംപിന് സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ കഴിയുന്നില്ലെന്നും മറ്റ് ശക്തികളുടെ തടവറയിലാണ് അദ്ദേഹമെന്നും കാൾസൺ പരിഹസിച്ചു.
നേരത്തെ ഫോക്സ് ന്യൂസിലെ പ്രമുഖ അവതാരകനായിരുന്ന ടക്കർ കാൾസൺ, ട്രംപിന്റെ ഏറ്റവും വലിയ വിശ്വസ്തനായാണ് അറിയപ്പെട്ടിരുന്നത്. എന്നാൽ അടുത്തിടെ ട്രംപ് കാൾസണെയും മറ്റ് ചില വലതുപക്ഷ മാധ്യമപ്രവർത്തകരെയും രൂക്ഷമായി വിമർശിച്ചതിന് പിന്നാലെയാണ് ഈ പരസ്യമായ ഏറ്റുപറച്ചിൽ.
Adjust Story Font
16
