‘എന്റെ രീതിയിലുള്ള മാസ്സാണ് ഒടിയന്‍, വേറൊരു പുലി മുരുകനല്ല ഉദ്ദേശിച്ചത്’; ശ്രീകുമാര്‍ മേനോന്‍
‘എന്റെ രീതിയിലുള്ള മാസ്സാണ് ഒടിയന്‍ സിനിമയെന്നും വേറൊരു പുലി മുരുകനല്ല താന്‍ ഉദ്ദേശിച്ചതെന്നും സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. ഇങ്ങനത്തെ രീതിയിലുള്ള സിനിമകളാണ് എന്റെ മാസ്സ്. അത് ഞാന്‍ മാസ്സ് എന്ന് പറയുമ്പോള്‍ വേറൊരു പുലിമുരുകനാണ് പ്രതീക്ഷിക്കുന്നതെങ്കില്‍ ഐ ആം സോറി, വേറൊരു പുലിമുരുകനുണ്ടാക്കാനല്ല ഞാന്‍ വന്നിരിക്കുന്നത്. അങ്ങനയാണെങ്കില്‍ പുലുമുരുകന്‍ 2 വും 3 യുമുണ്ടാക്കാം, അങ്ങനെയാണെങ്കില്‍ നമ്മള്‍ അവിടെ നിന്ന് പോവും. ‘; ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.
മനപ്പൂര്‍വമാണ് ഹൈപ്പ് സൃഷ്ടിച്ചെതെന്നും വൻ ബജറ്റ് ചിത്രമായതിനാൽ കേരളത്തിനു പുറത്തു കൂടുതൽ കേന്ദ്രങ്ങൾ ലഭിക്കാൻ ഹൈപ്പ് ഉണ്ടാക്കിയതു വഴി സാധിച്ചുവെന്നും ശ്രീകുമാര്‍ മേനോന്‍ പറയുന്നു. നമ്മളെല്ലാം സ്വപ്നം കണ്ട വിപണി ഉണ്ടാക്കിയെടുക്കുകയായിരുന്നു ലക്ഷ്യം. അർജുൻ റെഡ്ഡി എന്ന തെലുങ്ക് പടം കേരളത്തിൽ മൂന്നുകോടി കലക്ട് ചെയ്തു. അതുപോലെ തന്നെ ഹിന്ദിസിനിമകളും. വിജയ് ചിത്രം 16 കോടിയാണ് കേരളത്തിൽ നിന്നും വാരുന്നത്. മലയാളത്തെ സംബന്ധിച്ചിടത്തോളം ഇത് സങ്കടകരമായ കാര്യമാണ്.’ ശ്രീകുമാര്‍ മേനോന്‍ തുടരുന്നു.
മഞ്ജു വാര്യരെ താൻ സഹായിക്കാൻ തുടങ്ങിയപ്പോൾ മുതൽ ആരംഭിച്ച ആക്രമണത്തിന്റെ ഭാഗമാണ് ‘ഒടിയൻ’ സിനിമയ്ക്കെതിരായുള്ള സൈബർ ആക്രമണമെന്നും മഞ്ജു അതിനാല്‍ തന്നെ ഈ വിഷയത്തില്‍ പ്രതികരിക്കണമെന്നും ശ്രീകുമാര്‍ പറഞ്ഞു. മഞ്ജു അഭിനയിച്ച മുൻചിത്രങ്ങളുടെ സംവിധായകർക്കു നേരെ സൈബർ ആക്രമണം എന്തു കൊണ്ടുണ്ടായില്ലെന്ന് ആലോചിച്ചാൽ തന്നെ കാര്യങ്ങൾ വ്യക്തമാകുമെന്നും അദ്ദേഹം പറയുന്നു.