ജാതീയ അധിക്ഷേപമല്ല, ജാഗ്രതക്കുറവെന്ന് ഫെഫ്ക; അനിലിനൊപ്പം ഇനി സിനിമ ചെയ്യില്ലെന്ന് ബിനീഷ് ബാസ്റ്റിന്‍
സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന് ജാഗ്രതക്കുറവുണ്ടായിട്ടുണ്ടെന്ന് ഫെഫ്ക
നടന്‍ ബിനീഷ് ബാസ്റ്റിനെതിരെ ജാതീയ അധിക്ഷേപം ഉണ്ടായിട്ടില്ലെന്ന് ഫെഫ്ക. സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന് ജാഗ്രതക്കുറവുണ്ടായിട്ടുണ്ട്. അതില്‍ തുറന്ന ഖേദപ്രകടനം അദ്ദേഹം നടത്തിയിട്ടുണ്ട്. മറ്റൊരു നടപടി അനില്‍ രാധാകൃഷ്ണ മേനോനെതിരെ ഇല്ല. ഇനി മാപ്പ് പറയേണ്ടെന്നാണ് ബിനീഷിന്‍റെയും നിലപാടെന്ന് ഫെഫ്ക ഭാരവാഹി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
സിനിമയില്‍ ജാതീയമായ വേര്‍തിരിവ് ഇല്ലെന്ന് ഫെഫ്ക അവകാശപ്പെട്ടു. രാഷ്ട്രീയ നിരപേക്ഷവും മതനിരപേക്ഷവുമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഫെഫ്ക. അനില്‍ - ബിനീഷ് വിഷയത്തില്‍ ജാതീയമായ ചര്‍ച്ചയും അതിവായനയും നടന്നതില്‍ വേദനയുണ്ട്. വര്‍ഗപരമായ പരാമര്‍ശമുണ്ടായെന്ന ആരോപണത്തില്‍ പക്ഷംപിടിക്കില്ലെന്നും ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. അതേസമയം കൂടുതല്‍ ജാഗ്രത തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നാണ് ഇത്തരം സംഭവങ്ങളിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
അതേസമയം അനില്‍ രാധാകൃഷ്ണ മേനോനൊടൊപ്പം ഇനി സിനിമ ചെയ്യില്ലെന്ന് ബിനീഷ് ബാസ്റ്റിന്‍ ആവര്‍ത്തിച്ചു. ഒരു സിനിമയില്‍ അഭിനയിക്കുന്നതിന് വിദേശത്തുപോകാന്‍ പാസ്പോര്‍ട്ട് ശരിയാക്കേണ്ടതിനാല്‍ പോവുകയാണെന്ന് പറഞ്ഞ് ബിനീഷ് വാര്‍ത്താസമ്മേളനത്തിനിടെ പോയി.
ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവം; ഫെഫ്ക ഭാരവാഹികൾ മാധ്യമങ്ങളെ കാണുന്നു Live...
Posted by MediaoneTV on Monday, November 4, 2019