ജാമിഅയിലെ പൊലീസ് അക്രമത്തിന് ലൈക്കടിച്ച് അക്ഷയ് കുമാർ; വിവാദമായപ്പോൾ പിൻവലിച്ചു
'അഭിനന്ദനങ്ങൾ... ജാമിഅയിൽ സ്വാതന്ത്ര്യം ലഭിച്ചു' എന്ന വാചകത്തിലുള്ള പൊലീസ് അതിക്രമത്തിന്റെ വീഡിയോക്കാണ് അക്ഷയ് കുമാര്‍ ലൈക്കടിച്ചത്
പൗരത്വ നിയമത്തിനെതിരെ പ്രക്ഷോഭം നടത്തിയ ഡൽഹി ജാമിഅ മില്ലിയ്യ വിദ്യാർത്ഥികൾക്കു നേരെയുണ്ടായ പൊലീസ് അതിക്രമത്തെ ട്വിറ്ററിൽ ലൈക്ക് അടിച്ച് പ്രോത്സാഹിപ്പിച്ച നടൻ അക്ഷയ് കുമാർ വിവാദമായപ്പോൾ നിലപാട് തിരുത്തി വിശദീകരണവുമായി രംഗത്ത്. തീവ്ര ഹിന്ദുത്വ ട്വിറ്റർ ഹാൻഡിലായ 'ദേശി മോജിതോ' ഞായറാഴ്ച രാത്രി പോസ്റ്റ് ചെയ്ത വീഡിയോ ലൈക്ക് ചെയ്ത കനേഡിയൻ പൗരനായ അക്ഷയ് പിന്നീട് ഇത് അബദ്ധത്തിൽ സംഭവിച്ചതാണെന്ന് വിശദീകരിക്കുകയായിരുന്നു.
'അഭിനന്ദനങ്ങൾ... ജാമിഅയിൽ സ്വാതന്ത്ര്യം ലഭിച്ചു' എന്ന വാചകത്തോടെയാണ് ജാമിഅയിലെ പൊലീസ് സാന്നിധ്യത്തിന്റെ വീഡിയോ ദേശി മോജിതോ പോസ്റ്റ് ചെയ്തത്. ഇത് അക്ഷയ് കുമാർ ലൈക്ക് ചെയ്യുകയായിരുന്നു.
തീവ്രഹിന്ദുത്വ നിലപാടുകളും മുസ്‍ലിം-ന്യൂനപക്ഷ വിരോധവും മാത്രം പ്രചരിപ്പിക്കുന്ന ട്വിറ്റര്‍ ഹാന്റിലാണ് ദേശി മോജിതോ. വിദ്വേഷം പ്രചരിപ്പിക്കാനുദ്ദേശിച്ചുള്ള സന്ദേശങ്ങള്‍ മാത്രം പ്രസിദ്ധീകരിക്കുന്ന ഇതിന് നല്‍കിയ പിന്തുണയുടെ പേരില്‍ അക്ഷയ്കുമാര്‍ വിമര്‍ശിക്കപ്പെട്ടു. 'കനേഡിയൻ കുമാറിനെ ബഹിഷ്‌കരിക്കുക' #BoycottCanadianKumar എന്ന ഹാഷ് ടാഗിൽ ആയിരക്കണക്കിനാളുകൾ പ്രതിഷേധം രേഖപ്പെടുത്തി.
ഇതിനു പിന്നാലെയാണ്, താൻ അബദ്ധത്തിൽ ലൈക്കടിച്ചതാണെന്നും അത് പിൻവലിച്ചിട്ടുണ്ടെന്നുമുള്ള വിശദീകരണവുമായി നടൻ രംഗത്തുവന്നത്.
‘ജാമിഅ മില്ലിയ്യയിലെ വിദ്യാർത്ഥികളെപ്പറ്റിയുള്ള ട്വീറ്റിലെ ലൈക്ക് സംബന്ധിച്ച്: അത് അബദ്ധത്തിൽ സംഭവിച്ചതായിരുന്നു. സ്‌ക്രോൾ ചെയ്യുന്നതിനിടെ അബദ്ധത്തിൽ പ്രസ് ചെയ്തതായിരിക്കണം. തിരിച്ചറിഞ്ഞപ്പോൾ ഉടൻതന്നെ അൺലൈക്ക് ചെയ്തിട്ടുണ്ട്. ഒരുതരത്തിലും ഇത്തരം നടപടികളെ ഞാൻ പിന്തുണക്കുന്നില്ല.’
ഇന്ന് ഉച്ചയോടെ അക്ഷയ് ട്വീറ്റ് ചെയ്തു.
അതിനിടെ, 'ഞാൻ അക്ഷയിനെ പിന്തുണക്കുന്നു' എന്ന ഹാഷ് ടാഗിൽ സംഘ്പരിവാർ നടനുവേണ്ടി രംഗത്തുവന്നിരുന്നു. നോട്ട് നിരോധനമടക്കം നരേന്ദ്രമോദി സർക്കാറിന്റെ നിലപാടുകളെ പരസ്യമായി പിന്തുണച്ച അക്ഷയ് ബോളിവുഡിൽ സമീപകാലത്ത് ഏറ്റവുമധികം 'ദേശസ്‌നേഹ' സിനിമകളിൽ നായകനായ നടനാണ്.