താരങ്ങള്‍ പ്രതിഫലം കുറക്കണം, സിനിമാ ചിത്രീകരണം ഉടൻ ആരംഭിക്കില്ലെന്ന് നിര്‍മാതാക്കള്‍
ഔട്ട്ഡോര്‍ ഷൂട്ടിംഗിന് അനുമതി കിട്ടിയ ശേഷമേ ചിത്രീകരണം ആരംഭിക്കൂ
ഇളവ് അനുവദിച്ചെങ്കിലും സിനിമാ ചിത്രീകരണം ഉടൻ ആരംഭിക്കില്ലെന്ന് നിര്‍മാതാക്കള്‍. ഔട്ട്ഡോര്‍ ഷൂട്ടിംഗിന് അനുമതി കിട്ടിയ ശേഷമേ ചിത്രീകരണം ആരംഭിക്കൂ. താരങ്ങള്‍ പ്രതിഫലം കുറക്കണമെന്നും നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടു. വിഷയം ചര്‍ച്ച ചെയ്യാന്‍ നിര്‍മാതാക്കള്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ യോഗം ചേരും.
ഇന്‍ഡോര്‍ ഷൂട്ടിങ്ങിനാണ് നിയന്ത്രണങ്ങളോടെ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഔട്ട് ഡോര്‍ ഷൂട്ടിംഗിന് കൂടി അനുമതി ലഭിക്കുന്നത് വരെ കാത്തിരിക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. ജൂണ്‍ എട്ടിന് ശേഷം അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമ പ്രവര്‍ത്തകര്‍.
ഇരുപതിലധികം സിനിമകളുടെ ചിത്രകാരണമാണ് പാതിവഴിയില്‍ മുടങ്ങികിടക്കുന്നത്. ഇവക്ക് പ്രഥമ പരിഘണന നല്‍കണമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെടുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സിനിമാമേഖല കടന്നുപോകുന്നത്. അതുകൊണ്ട് 50 ശതമാനം നിര്‍മ്മാണ ചെലവ് കുറച്ചുകൊണ്ട് പുതിയസിനിമകള്‍ നിര്‍മ്മിക്കാനാണ് നിര്‍മ്മാതാക്കളുടെ സംഘടന ആലോചിക്കുന്നത്. അഭിനേതാക്കളുടേതും സാങ്കേതികപ്രവര്‍ത്തകരുടേതുമടക്കം പ്രതിഫലം കുറക്കാനും നിര്‍മ്മാതാക്കളുടെ സംഘടന തീരുമാനിച്ചിട്ടുണ്ട്. വെള്ളിയാഴ്ച കൊച്ചിയില്‍ ചേരുന്ന യോഗത്തിലായിരിക്കും അന്തിമ തീരുമാനം ഉണ്ടാവുക. തുടര്‍ന്ന് മറ്റ് ചലച്ചിത്ര സംഘടനകളുമായും വിഷയം ചര്‍ച്ച ചെയ്യും.