ആരാണ് ദാസ്? മരണത്തില്‍ ഞെട്ടി മലയാള സിനിമ ലോകം
സിനിമാ ചിത്രീകരണ സ്ഥലങ്ങളില്‍ പ്രധാന സെക്യുരിറ്റിയായി പ്രവർത്തിച്ചിരുന്ന ദാസ് ചലച്ചിത്ര പ്രവർത്തകർക്ക് പ്രിയങ്കരനാണ്
മലയാള സിനിമാ ലോകത്തെ ഒരു പോലെ ഞെട്ടിച്ച് ദാസിന്‍റെ മരണം. മലയാളത്തിന്‍റെ മഹാതാരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ളവര്‍ ആദരാഞ്ജലി അര്‍പ്പിച്ച ദാസിനെ പക്ഷേ പല മലയാളി പ്രേക്ഷകര്‍ക്കും അത്ര പരിചയം കാണില്ല. സിനിമാ ചിത്രീകരണ സ്ഥലങ്ങളില്‍ പ്രധാന സെക്യുരിറ്റിയായി പ്രവർത്തിച്ചിരുന്ന ദാസ് ചലച്ചിത്ര പ്രവർത്തകർക്ക് പ്രിയങ്കരനാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മഞ്ഞപ്പിത്തത്തിന് ചികിത്സയിലായിരുന്ന മാറനല്ലൂര്‍ ദാസ് ഇന്നാണ് മരണപ്പെട്ടത്. സിനിമയോടുള്ള അടങ്ങാത്ത പ്രണയമാണ് ദാസിനെ സെക്യുരിറ്റി വേഷത്തിലെത്തിച്ചത്. ചിത്രീകരണ സ്ഥലങ്ങളിലെ സന്ദര്‍ശകരെയും ആള്‍ക്കൂട്ടത്തെയും നിയന്ത്രിക്കുന്ന ജോലിയാണ് ദാസ് നിര്‍വ്വഹിച്ചിരുന്നത്. കേരളത്തില്‍ ചിത്രീകരണത്തിനെത്തുന്ന അന്യഭാഷാ ചിത്രങ്ങള്‍ക്കും ദാസ് സുരക്ഷയൊരുക്കിയിട്ടുണ്ട്. രാജ്യാന്തര ചലച്ചിത്ര മേള, മെഗാ സ്റ്റേജ് ഷോകൾ, താര വിവാഹങ്ങൾ, ഉദ്‌ഘാടന വേദികൾ തുടങ്ങി എല്ലായിടത്തും ദാസിന്‍റെയും സംഘത്തിന്‍റെയും കാവല്‍ കണ്ണുകളുണ്ടായിരുന്നു. ചെറിയ ചില വേഷങ്ങളില്‍ സിനിമകളിലും ദാസ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
തിരുവനന്തപുരം കാട്ടാക്കട, മാറനല്ലൂർ സ്വദേശിയാണ്. ഭാര്യ ഷൈജ , മകൾ -നൈന ദാസ്, മകൻ- നയൻ ദാസ്. സംസ്കാരം നാളെ.