സൗദിയില്‍ 51 പേര്‍ക്ക് കൂടി കോവിഡ്; ഇന്നു മുതല്‍ രാത്രി പുറത്തിറങ്ങിയാല്‍ ശിക്ഷ
ഗള്‍ഫ് മേഖലയില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ ഇപ്പോള്‍ സൗദി അറേബ്യയിലാണ്, രോഗികളുടെ എണ്ണം 562 ആയി
സൗദിയില്‍ 51 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 25 കേസുകള്‍ സമ്പര്‍ക്കത്തിലൂടെ പടര്‍ന്നതും 26 കേസുകള്‍ വിദേശത്ത് നിന്ന് മടങ്ങിയത്തിയവര്‍ക്കുമാണ്. ഇതോടെ ആകെ അസുഖ ബാധിതരുടെ എണ്ണം 562 ആയി. 19 പേര്‍ ആകെ രോഗമുക്തി നേടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഇന്ന് റിയാദില്‍ മാത്രം 18, മക്കയില്‍ 12, താഇഫില്‍ ആറ്, ബീഷയില്‍ അഞ്ച്, ദമ്മാമില്‍ 3, ഖത്തീഫില്‍ മൂന്ന്, ജിസാനില്‍ 2, നജ്റാനില്‍ 1, ഖുന്‍ഫുദയില്‍ ഒന്ന് എന്നിങ്ങിനെയാണ് പുതുതായി അസുഖം സ്ഥിരീകരിച്ചത്. ഇതോടെ ഗള്‍ഫ് മേഖലയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള രാജ്യമായി സൗദി അറേബ്യ മാറി.
കര്‍ഫ്യൂ ഇന്ന് രാത്രി 7 മുതല്‍ പ്രാബല്യത്തിലാണ്. രാവിലെ ആറു മണിക്കേ കര്‍ഫ്യൂ അവസാനിക്കൂ. ഇത് അടുത്ത 21 ദിവസം തുടരും. ഈ സമയ പരിധിക്ക് മുമ്പായി ആളുകള്‍ താമസ സ്ഥലത്ത് പ്രവേശിക്കണം. വിലക്ക് ലംഘിച്ചാല്‍ ആദ്യം പതിനായിരവും രണ്ടാം വട്ടവും ലംഘിച്ചാല്‍ ഇരുപതിനായിരം റിയാലുമാണ് പിഴ. പരമാവധി 20 ദിവസം ജയില്‍ ശിക്ഷയും ലഭിക്കും. വെള്ളം, ഭക്ഷണം, മരുന്ന്, ആശുപത്രി കേസുകള്‍ ഇതില്‍ നിന്നും ഒഴിവാക്കി കൊടുത്തിട്ടുണ്ട്.
രാത്രിയില്‍ തുറക്കുന്ന കടകള്‍ക്ക് മുന്നില്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നതും നിയമ ലംഘനമാണ്. ഏഴ് മണിയോടെ കടകള്‍ അടക്കണം. ഓരോ പ്രവിശ്യയിലും ആളുകൂടുന്ന മേഖലയില്‍ കര്‍ശന പരിശോധനയുണ്ടാകും. ഇതിനകം പൊലീസ് നിരത്തിലിറങ്ങിക്കഴിഞ്ഞു. രാത്രി ഏഴു മണിക്ക് മുമ്പായി താമസ സ്ഥലത്ത് എത്തണം. പിറ്റേ ദിവസം രാവിലെ ആറു മണി വരെ പുറത്തിറങ്ങരുത്. മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് മാത്രമേ നിരത്തിലിറങ്ങാവൂ.
നിരത്തിലിറങ്ങുന്ന ഇ കൊമേഴ്സ്, ആരോഗ്യ, പാര്‍സല്‍, വെയര്‍ഹൌസ്, ഭക്ഷ്യ ചരക്കു വാഹനങ്ങള്‍, ഇതര ചരക്കു വാഹനമങ്ങള്‍ എന്നിവക്ക് ഇളവുണ്ട്. മതിയായ രേഖകള്‍ ഇവര്‍ പരിശോധനയില്‍ കാണിക്കേണ്ടി വരും. ഇത് സ്ഥാപനങ്ങള്‍ ഡ്രൈവര്‍മാര്‍ക്ക് നല്‍കുന്നുണ്ട്.