റിയാദിനും ജിസാനും നേരെ ഹൂതികളയച്ച മിസൈലുകള്‍ തകര്‍ത്തിട്ടതായി സഖ്യസേന; അവശിഷ്ടങ്ങള്‍ പതിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

Update: 2020-03-29 00:29 GMT
ഫയല്‍ ചിത്രം

സൗദി തലസ്ഥാനമായ റിയാദിന് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണ ശ്രമം. സൗദി പ്രാദേശിക സമയം രാത്രി പതിനൊന്നരയോടെയാണ് ആകാശത്ത് വെച്ച് രണ്ടു ബാലിസ്റ്റിക് മിസൈലുകള്‍ തകര്‍ത്തത്. താമസ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയെത്തിയ മിസൈലുകള്‍ നിലം തൊടും മുമ്പേ സൈന്യം പ്രതിരോധിച്ചു.

റിയാദിലെ ആകാശത്ത് വെച്ച് തകര്‍ത്ത മിസൈലുകളുടെ അവശിഷ്ടങ്ങള്‍ താഴെ പതിച്ച് രണ്ട് പേര്‍ക്ക് നിസാര പരിക്കേറ്റു. ജിസാന് നേരെ നടന്ന മിസൈല്‍ ആക്രമണ ശ്രമവും പ്രതിരോധിച്ചു. ആക്രമണം നടത്തിയത് ഹൂതികളാണെന്ന് സൌദി സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ലോകത്ത് നടക്കുമ്പോള്‍ ഹൂതികള്‍ നടത്തുന്ന ഈ പ്രവര്‍ത്തനം അംഗീകരിക്കാനാകില്ലെന്നും സൈന്യം പറഞ്ഞു. അപകടം നടന്നതോടെ റിയാദില്‍ അപകട സൈറണ്‍ മുഴങ്ങിയിരുന്നു.

ഖമീശ് മുശൈത്തിന് നേരെ കഴിഞ്ഞ ദിവസം നടന്ന ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ ഹൂതികളുടെ ഡ്രോണ്‍ വിക്ഷേപണ കേന്ദ്രം സൌദി സഖ്യസേന തകര്‍ത്തിരുന്നു. യമനില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്കായി യുഎന്‍ ആഹ്വാനം ചെയ്ത വെടിനിര്‍ത്തല്‍ കരാര്‍ സൌദിയും യമന്‍ സര്‍ക്കാറും സ്വാഗതം ചെയ്തിരുന്നെങ്കിലും ഹൂതികള്‍ അംഗീകരിച്ചിട്ടില്ല.

Similar News