കോവിഡ് പ്രതിസന്ധിക്കിടെ സൗദിയില്‍ ജീവനക്കാരുടെ  ശമ്പളം കുറക്കാന്‍ അനുമതി; അവധി ദിനങ്ങള്‍ വാര്‍ഷികാവധിയില്‍ നിന്നും കുറക്കാം

നിബന്ധനകള്‍ക്ക് വിധേയമായാണ് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഇത് നടപ്പാക്കാനാവുക

Update: 2020-04-06 16:12 GMT

സൌദിയില്‍ ശന്പളം കുറക്കാനും ജീവനക്കാര്‍ക്ക് അവധി നൽകാനും സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് മാനവ വിഭവശേഷി മന്ത്രാലയം അനുമതി നല്‍കി. കോവിഡ് പശ്ചാത്തലത്തില്‍ രാജ്യത്തുടനീളം തുടരുന്ന സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തിലാണ് തീരുമാനം. തൊഴില്‍ നിയമങ്ങളിലെ നിബന്ധന അനുസരിച്ചാണ് തീരുമാനം. പ്രവചനാതീതമായ സാഹചര്യങ്ങളില്‍ സ്ഥാപനങ്ങള്‍ക്ക് മുന്‍കരുതലിന്റെ ഭാഗമായി ചിലവകുറക്കാന്‍ അനുമതിയുണ്ട്. ഈ നിയമത്തിന്റെ ഭാഗമായി സ്വകാര്യ കന്പനികള്‍ക്ക് ചിലവ് കുറക്കാം. പുതിയ ഉത്തരവിലെ പ്രധാന ഭാഗങ്ങള്‍ ഇവയാണ്.

1. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജീവനക്കാരുടെ ശന്പളം കുറക്കാനും അവധി നല്‍കാനും സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അനുമതി. ജോലിയെടുത്ത സമയം മാത്രം കണക്കാക്കി ശമ്പളം നല്‍കുവാനാണ് അനുമതി.

Advertising
Advertising

2. തൊഴിലാളിക്ക് നല്‍കുന്ന അവധി തൊഴിലാളികളുടെ വാർഷിക അവധിയിൽ നിന്ന് കുറക്കാവുന്നതാണ്. തൊഴിൽ നിയമത്തിലെ 116-ാം വകുപ്പ് അനുസരിച്ച് തൊഴിലാളിക്ക് പ്രത്യേക അവധിയും നൽകാം.

3. അടുത്ത ആറ് മാസത്തിനകം കമ്പനികള്‍ക്ക് തൊഴിലാളിമായി ഇത് സംബന്ധിച്ച കരാറിലും ധാരണയിലും എത്താം. കരാറിലൂടെ തൊഴിലെടുക്കുന്ന മണിക്കൂറുകള്‍ക്ക് മാത്രം സ്ഥാപനത്തിന് ശമ്പളം നല്‍കുവാന്‍ അനുമതിയുണ്ട്.

4. സ്വകാര്യ മേഖലയിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഉത്തേജക പാക്കേജുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നുണ്ട്. ഏതെങ്കിലും സ്ഥാപനം ഇതുപയോഗപ്പെടുത്തിയാതായി തെളിഞ്ഞാല്‍ തൊഴിലാളിയുമായുള്ള കരാര്‍ റദ്ദാകും. ഒപ്പം തൊഴിലാളിക്ക് ആ സ്ഥാപനം വിടാന്‍ അനുമതിയും നല്‍കും.

നിബന്ധനകളോടെയാണ് ഉത്തരവ് നടപ്പാക്കുക. ഇത് സംബന്ധിച്ച മാര്‍ഗ നിര്‍ദേശം മന്ത്രാലയത്തില്‍ നിന്നും സ്ഥാപനങ്ങള്‍ക്ക് ലഭിക്കും. രാജ്യത്തെ അജീര്‍ പോര്‍ട്ടല്‍ വഴി തൊഴിലാളികളെ കൈമാറുവാനും മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. നേരത്തെ ഇക്കാര്യത്തിലുണ്ടായിരുന്ന നടപടിക്രമങ്ങളും ലഘൂകരിച്ചിട്ടുണ്ട്.

Full View

Similar News