സൗദിയില്‍ മാസ്ക് ധരിക്കാതിരുന്നാല്‍ ആയിരം റിയാല്‍ പിഴ പ്രാബല്യത്തില്‍; ജോലി സ്ഥലത്തെ കോവിഡ് പ്രതിരോധ ലംഘനത്തിന് പതിനായിരം റിയാല്‍ പിഴ

ആദ്യം ആയിരം റിയാലും രണ്ടാം തവണ പിഴ ഇരട്ടിക്കുകയും ചെയ്യും

Update: 2020-05-30 13:56 GMT

സൗദിയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാലിക്കേണ്ട നിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തി ആഭ്യന്തര മന്ത്രാലയം. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ നാളെ പ്രവര്‍ത്തനം ആരംഭിക്കാനിരിക്കെയാണ് പുതിയ നിബന്ധനകള്‍ ബാധകമാക്കിയത്. രോഗ പ്രതിരോധ നടപടികളുടെ ഭാഗമായാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. ഇത് പ്രകാരം പുറത്തിറങ്ങുന്നവ്യക്തികള്‍ മുഖവും വായും അവരണം ചെയ്യുന്ന രീതിയില്‍ മാസ്‌ക് ധരിക്കാതിരിക്കുന്നത് പിഴയൊടുക്കേണ്ട ശിക്ഷയായി പരിഗണിക്കും. ആയിരം റിയാലാണ് പിഴ ചുമത്തുക. വ്യക്തികള്‍ തന്നെ ഈ പിഴ അടക്കേണ്ടി വരും. രണ്ടാം തവണയും മാസ്കില്ലാതെ പിടികൂടിയാല്‍ പിഴ ഇരട്ടിയാകം.

Advertising
Advertising

ഷോപ്പിംഗ് സെന്ററുകള്‍ മാളുകള്‍ എന്നിവിടങ്ങളില്‍ പ്രവേശിക്കുമ്പോള്‍ ശരീരോഷ്മാവ് പരിശോധിക്കുന്നത് തടയുക, പരിശോധനയില്‍ കൂടിയ താപ നില രേഖപ്പെടുത്തിയാല്‍ തുടര്‍ പരിശോധനക്കുള്ള നിര്‍ദ്ദേശങ്ങള്‍ അവഗണിക്കുക എന്നിവയും ആയിരം റിയാല്‍ വരെ പിഴ ലഭിക്കാവുന്ന കുറ്റമായി പരിഗണിക്കും. നാളെ മുതല്‍ പ്രവര്‍ത്തനമാരംഭിക്കുന്ന സ്ഥാപനങ്ങളും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള നിര്‍ദ്ദേശങ്ങള്‍ പാലിച്ചിരിക്കണം.

സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിന് മുമ്പ് ശരീരോഷ്മാവ് പരിശോധിക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തുക, നിശ്ചിത ഇടങ്ങളില്‍ സാനിറ്ററൈസര്‍ ലഭ്യമാക്കുക, ജീവനക്കാര്‍ മാസ്‌കും കയ്യുറയും ധരിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക തുടങ്ങിയവയാണ് നിര്‍ദ്ദേശങ്ങള്‍. ഇവ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പതിനായിരം റിയാല്‍ വരെ പിഴ ചുമത്തുമെന്നും മന്ത്രാലയം മുന്നറിയിപ്പില്‍ പറയുന്നു.

Tags:    

Similar News