റിഹാബ് യൂണിവേഴ്സിറ്റിയുമായി തണല്‍; ആദ്യഘട്ടത്തില്‍ ചെലവ് 175 കോടി രൂപ
ഭാവിയില്‍ റിഹാബ് സര്‍വകലാശാലയായി സെന്ററിനെ ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് ചെയര്‍മാന്‍ ഡോ. വി ഇദ്‌രീസ് പറഞ്ഞു
ദോഹ: വടകര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തണല്‍ ചാരിറ്റബിള്‍ ട്രസ്റ്രിന്റെ നേതൃത്വത്തില്‍ റിഹാബ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നു. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് 175 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഭാവിയില്‍ റിഹാബ് സര്‍വകലാശാലയായി സെന്ററിനെ ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് ചെയര്‍മാന്‍ ഡോ. വി ഇദ്‌രീസ് പറഞ്ഞു
കേരള ആരോഗ്യ സര്‍വകലാശാലയ്ക്ക് കീഴില്‍ വിദ്യാഭ്യാസ സ്ഥാപനമായാണ് ആദ്യഘട്ടം ആരംഭിക്കുന്നത്. കോഴിക്കോട് കുറ്റ്യാടിക്ക് സമീപം പന്തിരിക്കരയില്‍ 30 ഏക്കര്‍ ഭൂമി ഇതിനായി കണ്ടെത്തിയിട്ടുണ്ട്. ഒന്നാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2023ല്‍ ആരംഭിച്ച് 2025ല്‍ പൂര്‍ത്തീകരിക്കും. റിഹാബിലിറ്റേഷന്‍ മേഖലയിലെ വിവിധ ട്രേഡുകളില്‍ സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ, ഡിഗ്രി, പി ജി, പി എച്ച് ഡി കോഴ്‌സുകളാണ് വിഭാവനം ചെയ്യുന്നത്. ക്ലിനിക്കല്‍വിംഗ്, അക്കാദമിക് വിംഗ്, റിസര്‍ച്ച് വിംഗ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നടക്കുക.
സ്ഥാപനം ഭാവിയില്‍ റീഹാബ് യൂണിവേഴ്‌സിറ്റിയാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. പദ്ധതിയെ കുറിച്ച് വിശദീകരിക്കാന്‍ സെപ്തംബര്‍ 20 ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് മിഡ്മാക് റൗണ്ട് എബൗട്ടിന് സമീപത്തെ പഴയ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ യോഗം ചേരും.വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍മാന്‍ ഡോ. വി ഇദ്‌രീസ്, എം വി,തണൽ ഖത്തർ ചാപ്റ്റർ പ്രസിഡണ്ട് സിറാജുദ്ദീന്‍,ജനറൽ സെക്രട്ടറി ആഷിഖ് അഹമ്മദ്, ട്രഷറർ അബ്ദുല്‍ ഗഫൂര്‍ പി,അബ്ദുൾ റഹ്മാൻ ,ഹംസ കെ കെ, സി സുബൈര്‍, ഷാനവാസ് ടി ഐ എന്നിവര്‍ പങ്കെടുത്തു.