ആദ്യ റമദാൻ രാവ്: മക്ക- മദീന ഹറമിലേക്ക് ഒഴുകിയെത്തി വിശ്വാസി ലക്ഷങ്ങൾ
ഒമാൻ ഒഴികെ ഗൾഫ് രാജ്യങ്ങളെല്ലാം റമദാനിലെ ആദ്യ നോമ്പിൽ
മക്ക: മാസപ്പിറവി ദൃശ്യമായതോടെ ആദ്യ റമദാൻ രാവിൽ മക്ക-മദീന ഹറമിലേക്ക് വിശ്വാസി ലക്ഷങ്ങൾ പ്രാർഥനക്കെത്തി. ഇന്ന് ഒമാൻ ഒഴികെ ഗൾഫ് രാജ്യങ്ങളെല്ലാം റമദാനിലെ ആദ്യ നോമ്പിലാണ്. ഒമാനിൽ നാളെയാണ് റമദാന് തുടക്കമാകുന്നത്.
റിയാദിൽ റമദാന്റെ പിറ കണ്ടതോടെ മക്ക, മദീന ഹറം പള്ളികളും ഗൾഫ് രാജ്യങ്ങളിലെ പള്ളികളും ആദ്യ രാവിൽ തന്നെ നിറഞ്ഞു. വിശുദ്ധ ഖുർആൻ അവതരിച്ച മാസമാണ് റമദാൻ. മക്കയിലെ ഹിറായിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടർന്നതാണ് ഖുർആൻ. അത് പാരായണം ചെയ്തും സ്വയം സംസ്‌കരിച്ചും ഇനിയുള്ള മുപ്പത് നാളുകൾ വിശ്വാസി സമൂഹം റമദാനിലായിരിക്കും. രാജ്യത്തുടനീളം പള്ളികളിൽ ഇന്നലെ രാത്രി നടന്ന പ്രാർഥനയിൽ ജനലക്ഷങ്ങൾ പങ്കാളികളായി. മക്കയും മദീനയും ആദ്യദിനം തന്നെ വിശ്വാസി സമൂഹത്താൽ ഭക്തിസാന്ദ്രമായി. ഒമാനിൽ നാളെയാണ് റമദാന് തുടക്കം. രാജ്യത്തുടനീളം വിവിധ കേന്ദ്രങ്ങളിൽ നോമ്പുതുറകൾക്കും ഒരുമിച്ചുള്ള ഇഫ്താറുകൾക്കും ഇന്ന് തുടക്കമാവുകയാണ്.