ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ്
നാലേകാൽ കോടിയിലേറെ യാത്രക്കാരാണ് കഴിഞ്ഞ വർഷം വിമാനത്താവളം വഴി യാത്ര ചെയ്തത്
ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ്. 2022നെ അപേക്ഷിച്ച് 2023ൽ വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തിലാണ് വൻ വർധനവ് രേഖപ്പെടുത്തിയത്. നാലേകാൽ കോടിയിലേറെ യാത്രക്കാരാണ് കഴിഞ്ഞ വർഷം വിമാനത്താവളം വഴി യാത്ര ചെയ്തത്. 2022ൽ ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്തത് 3.14 കോടി യാത്രക്കാരാണ്. എന്നാൽ 2023ൽ 4.27 കോടി യാത്രക്കാർ വിമാനത്താവളം വഴി യാത്ര ചെയ്തു. ഇതോടെ യാത്രക്കാരുടെ എണ്ണത്തിൽ 36 % ശതമാനം വളർച്ചയാണ് വിമാനത്താവളം കൈവരിച്ചത്.
അതേസമയം 2023ൽ ലോകത്തിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാന റൂട്ടെന്ന റെക്കോർഡും ജിദ്ദ വിമാനത്താവളം സ്വന്തമാക്കി. ജിദ്ദയിൽ നിന്ന് ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയിലേക്കുള്ള റൂട്ടാണ് ഈ നേട്ടം സ്വന്തമാക്കിയത്. 48 ലക്ഷം യാത്രക്കാരാണ് 2023 ൽ ഈ വഴി യാത്ര നടത്തിയത്. സർവീസ് നടത്തിയ വിമാനങ്ങളുടെ എണ്ണത്തിലും 2023 ൽ 25 % വർധനവാണ് ജിദ്ദ വിമാനത്താവളം സ്വന്തമാക്കിയത്. 2022ൽ രണ്ട് ലക്ഷം വിമാനങ്ങൾ സർവീസ് നടത്തിയപ്പോൾ 2023 ൽ സർവീസുകളുടെ എണ്ണം രണ്ടര ലക്ഷമായി ഉയർന്നു. 2022നെ അപേക്ഷിച്ച് പുതിയറൂട്ടുകളുടെ എണ്ണത്തിലും 2023ൽ വർധനവ് രേഖപ്പെടുത്തി. 126 പുതിയ റൂട്ടുകളിലേക്കാണ് 2023ൽ വിമാനങ്ങൾ സർവീസ് നടത്തിയത്. കൂടാതെ, ലോകത്തിൽ എറ്റവും കൂടുതൽ യാത്രക്കാർ സഞ്ചരിച്ച എട്ടാമത്തെ ആഭ്യന്തര റൂട്ടെന്ന റെക്കോർഡും 2023 ൽ ജിദ്ദ - റിയാദ് റൂട്ട് സ്വന്തമാക്കി. 78ലക്ഷം യാത്രക്കാരാണ് കഴിഞ്ഞ വർഷം ഈ റൂട്ടിൽ യാത്ര ചെയ്തത്.