ക്രിക്കറ്റിലും ചരിത്രമെഴുതാൻ സൗദി: ആദ്യ ടി20 ലീഗ് ഒക്ടോബറിൽ, അംബാസഡറായി യുവരാജ് സിങ്

ഒരു കോടിക്കടുത്താകും ഏറ്റവും മികച്ച താരങ്ങളുടെ ശമ്പളം

Update: 2026-05-16 16:15 GMT

റിയാദ്: ഫുട്‌ബോളിനും ഗോൾഫിനും പിന്നാലെ കായികരംഗത്ത് പുതിയ ചരിത്രമെഴുതാൻ സൗദി അറേബ്യ ക്രിക്കറ്റിലേക്ക് ചുവടുവെക്കുന്നു. സൗദി അറേബ്യൻ ക്രിക്കറ്റ് ഫെഡറേഷന്റെ മേൽനോട്ടത്തിൽ രാജ്യം സംഘടിപ്പിക്കുന്ന ആദ്യത്തെ പ്രൊഫഷണൽ ട്വന്റി-ട്വന്റി ക്രിക്കറ്റ് ടൂർണമെന്റായ 'ഡ്യൂൺസ് ടി20 ലീഗ്' ഒക്ടോബർ രണ്ടാം വാരത്തിൽ ആരംഭിക്കും. അന്താരാഷ്ട്ര ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളും ഉയർന്നുവരുന്ന യുവ പ്രതിഭകളും അണിനിരക്കുന്ന ഈ ലീഗിൽ ആറ് ടീമുകളാണ് മാറ്റുരയ്ക്കുന്നത്. മക്ക പ്രവിശ്യയിലെ മനോഹര നഗരമായ ത്വാഇഫ് ആണ് മത്സരങ്ങൾക്ക് വേദിയാകുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗാണ് ലീഗിന്റെ ഔദ്യോഗിക അംബാസഡറായി പ്രവർത്തിക്കുക.

സൗത്ത് ഏഷ്യൻ നെറ്റ്വർക്ക് ലിമിറ്റഡിനാണ് ടൂർണമെന്റിന്റെ സംപ്രേഷണാവകാശം. ലീഗിലെ ഏറ്റവും മികച്ച താരങ്ങൾക്ക് ഒരു ലക്ഷം യു.എസ് ഡോളർ വരെയാകും പ്രതിഫലമായി ലഭിക്കുക. നിലവിൽ 370-ലധികം ക്രിക്കറ്റ് ക്ലബുകളും 7,200-ൽ പരം രജിസ്റ്റേർഡ് കളിക്കാരുമുണ്ട് സൗദിയിൽ. വേദികൾ, ടീമുകൾ, കൊമേഴ്ഷ്യൽ പങ്കാളികൾ തുടങ്ങിയ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ സംഘാടകർ പുറത്തുവിടും.

Tags:    

Writer - തമീം സിപി

Web Journalist

Editor - തമീം സിപി

Web Journalist

By - Web Desk

contributor

Similar News