യു.എ.ഇയിലെ ഇന്ത്യൻ പാസ്പോർട്ട് പ്രതിസന്ധി നീളും

ഡൽഹി ഹൈക്കോടതി കേസ് ഈ മാസം 13 ലേക്ക് മാറ്റി

Update: 2026-07-03 03:17 GMT

ദുബൈ: യു.എ.ഇയിലെ ഇന്ത്യൻ പാസ്പോർട്ട് സേവനത്തിൽ തുടരുന്ന പ്രതിസന്ധി ഇനിയും നീളും. ഇ ട്രാവ് ടെക് കമ്പനി ഫയൽ ചെയ്ത കേസ് ഡൽഹി ഹൈക്കോടതി ഈമാസം 13 ലേക്ക് വാദം കേൾക്കാൻ മാറ്റി. സേവനം പുതിയ കമ്പനിക്ക് ടെണ്ടർ നൽകിയത് ചോദ്യം ചെയ്താണ് കേസ്. കോഴിക്കോട്ടെ അൽഹിന്ദ് ട്രാവൽസിനായിരുന്നു ടെണ്ടർ ലഭിച്ചത്. ജൂലൈ ഒന്ന് അൽഹിന്ദ് സേവനം ആരംഭിക്കാനിരിക്കെയാണ് ടെണ്ടർ നടപടിയെ ചോദ്യം ചെയ്ത് ഇ ട്രാവ് ടെക് എന്ന കമ്പനി കേന്ദ്ര സർക്കാറിനെതിരെ സുപ്രീംകോടതിയേയും, ഡൽഹി ഹൈക്കോടതിയേയും സമീപിച്ചത്. വെറാസിസ് എന്ന കമ്പനിയും കേസിൽ കക്ഷി ചേർന്നിട്ടുണ്ട്. ഇതിൽ തീർപ്പുണ്ടാകുന്നത് വരെ പുതിയ കമ്പനിക്ക് സേവനങ്ങൾ കൈമാറാൻ നിയമ തടസ്സമുണ്ടാകും.

Advertising
Advertising

നേരത്തെ പാസ്പോർട്ട് സേവനം നൽകിയിരുന്ന ബി.എൽ.എസ് ഇന്റർനാഷണൽ പുതിയ കമ്പനി രംഗത്ത് വരുന്നതിന്റെ ഭാഗമായി ജൂൺ 25 മുതൽ പുതിയ അപേക്ഷകൾ സ്വീകരിക്കുന്നത് നിർത്തിവെച്ചിരുന്നു. പാസ്പോർട്ട് സേവനത്തിലെ പ്രതിസന്ധി പരിഹരിക്കാൻ ഇന്നലെ മുതൽ അബൂദബിയിലെ ഇന്ത്യൻ എംബസിയും, ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റും താൽകാലികമായി നേരിട്ട് അപേക്ഷകൾ സ്വീകരിക്കാൻ ആരംഭിച്ചിരുന്നു. രാവിലെ 9 മുതൽ ഉച്ചക്ക് 12:30 വരെയാണ് ഈ കാര്യാലയങ്ങളിൽ അപേക്ഷ സ്വീകരിക്കുക.

താൽകാലിക സംവിധാനമായതിനാൽ നിരവധി പരിമിതികൾ ഇതിനുണ്ട്. പൂരിപ്പിച്ച അപേക്ഷകൾ മാത്രമേ ഇവിടെ സ്വീകരിക്കൂ. ഫീസ് പണമായി മാത്രമേ നൽകാൻ കഴിയൂ. ബാങ്ക് കാർഡുകൾ ഉപയോഗിച്ച് പണം നൽകാൻ കഴിയില്ല. പോരാത്തതിന് സ്ഥലപരിമിതിയുമുണ്ട്. അതുകൊണ്ട് തന്നെ അപേക്ഷകർ മാത്രമേ ഓഫീസുകളിലേക്ക് എത്താവൂ എന്ന് അധികൃതർ പ്രത്യേകം നിർദേശിക്കുന്നുണ്ട്. പ്രായപൂർത്തിയാകാത്തവരുടെ പാസ്പോർട്ടിന് മാത്രം രക്ഷിതാക്കൾക്ക് ഒപ്പം വരാമെന്നാണ് അറിയിപ്പ്. ഇപ്പോൾ തന്നെ പാസ്പോർട്ട് സേവനങ്ങളിൽ കാലതാമസം നേരിടുന്നുവെന്ന പരാതികൾ ഉയരുന്നുണ്ട്. ഡൽഹി ഹൈക്കോടതിയിലെ കേസ് നീണ്ടുപോയാൽ ഈ പ്രതിസന്ധിയും നീണ്ടുപോകാനാണ് സാധ്യത.

Tags:    

Writer - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

Editor - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

By - Web Desk

contributor

Similar News