'രാഹുൽ ഗാന്ധി വയനാട്ടിൽ ലീഗിന്റെ കൊടി പിടിച്ചത് ഹിന്ദു വിരുദ്ധ വികാരം പ്രോത്സാഹിപ്പിക്കാൻ'; നുണപ്രചാരണവുമായി കേന്ദ്രമന്ത്രി

മുസ്‌ലിം ലീഗ് ഹിന്ദുക്കളെ വധിക്കാനും ഹിന്ദു സ്ത്രീകളെ ബലാത്സംഗം ചെയ്യാനും പ്രേരിപ്പിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി ആരോപിച്ചു.

Update: 2024-04-20 02:39 GMT
Advertising

ഹുബ്ബള്ളി (കർണാടക): രാഹുൽ ഗാന്ധി വയനാട്ടിൽ മുസ്‌ലിം ലീഗിന്റെ കൊടി പിടിച്ചത് ഹിന്ദു വിരുദ്ധ വികാരം പ്രോത്സാഹിപ്പിക്കാനാണെന്ന് കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി. നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയപ്പോൾ കോൺഗ്രസിന്റെ പതാകക്ക് പകരം ലീഗിന്റെ കൊടിയാണ് രാഹുൽ പിടിച്ചതെന്നും ഇത് ഹിന്ദു വിരുദ്ധതക്ക് എരിവ് പകരാനാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

മുസ്‌ലിം ലീഗിനെതിരെയും അടിസ്ഥാനരഹിതമായ വിമർശനങ്ങളാണ് മന്ത്രി ഉന്നയിച്ചത്. മുസ്‌ലിം ലീഗ് ഹിന്ദുക്കളെ വധിക്കാനും ഹിന്ദു സ്ത്രീകളെ ബലാത്സംഗം ചെയ്യാനും പ്രേരിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിധ്വംസക പ്രവർത്തനങ്ങൾ നടത്തുന്ന മുസ്‌ലിം ലീഗുമായി കൂട്ടുകൂടുകയും അവരുമായി ചേർന്ന് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുകയും ചെയ്യുന്നതിലൂടെ രാഹുൽ ഗാന്ധി ഹിന്ദുവിരുദ്ധ സംഭവങ്ങൾക്ക് ആക്കം കൂട്ടുകയാണെന്നും ജോഷി പറഞ്ഞു.

കർണാടകയിൽ നടക്കുന്ന ഹിന്ദു വിരുദ്ധ പ്രവർത്തനങ്ങൾക്ക് രാഹുൽ ഗാന്ധി ഉത്തരവാദിയാണ്. ജയ് ശ്രീറാം വിളിച്ചതിനും ഹനുമാൻ ചാലിസ ചൊല്ലിയതിനും ആക്രമണം നടത്തിയതടക്കമുള്ള സംഭവങ്ങൾ കോൺഗ്രസിന്റെ ആശീർവാദത്തോടെയാണ് നടക്കുന്നത്. മുസ് ലിം പ്രീണനമാണ് കോൺഗ്രസ് ഇതിലൂടെ നടത്തുന്നത്. കോൺഗ്രസിന്റെ ഹിന്ദു വിരുദ്ധ നിലപാടുകളുടെ തെളിവാണിത്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഭീകരപ്രവർത്തനങ്ങൾക്ക് പിന്തുണ ലഭിക്കുന്നുണ്ടെന്നും പ്രഹ്ലാദ് ജോഷി ആരോപിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News