സ്വാതി മാലിവാളിനെ പിന്തുണച്ച് ലഫ്. ഗവർണർ; ബി.ജെ.പി ബന്ധം തെളിഞ്ഞെന്ന് എ.എ.പി

കടുത്ത മാനസികാഘാതമാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ സംഭവത്തിന് ശേഷം സ്വാതി മാലിവാൾ അനുഭവിക്കുന്നതെന്ന് ലഫ്. ​ഗവർണർ പറഞ്ഞു.

Update: 2024-05-21 15:23 GMT

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഓഫീസിൽ അതിക്രമത്തിന് ഇരയായെന്ന വിവാദത്തിൽ എ.എ.പി രാജ്യസഭാ എം.പി സ്വാതി മാലിവാളിനെ പിന്തുണച്ച് ഡൽഹി ലഫ്. ഗവർണർ വി.കെ സക്‌സേന. കടുത്ത മാനസികാഘാതമാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ സംഭവത്തിന് ശേഷം അവർ അനുഭവിക്കുന്നതെന്ന് വി.കെ സക്‌സേന പറഞ്ഞു.

കഴിഞ്ഞ ദിവസം വലിയ സങ്കടത്തോടെ സ്വാതി മാലിവാൾ തന്നെ വിളിച്ചിരുന്നു. സ്വന്തം സഹപ്രവർത്തകനിൽനിന്ന് താൻ അനുഭവിച്ച ദുരവസ്ഥയെപറ്റി വിശദമായി വിവരിച്ചു. തെളിവ് നശിപ്പിക്കാൻ നടക്കുന്ന ശ്രമങ്ങളെ പറ്റി ചൂണ്ടിക്കാട്ടി. വിവിധ വിഷയങ്ങളിൽ സ്വാതി മാലിവാളുമായി തനിക്ക് തർക്കിക്കേണ്ടി വന്നിട്ടുണ്ട്. വിവാദമുണ്ടായിട്ടുണ്ട്. പക്ഷേ ശാരീരിക ഉപദ്രവം അംഗീകരിക്കാൻ കഴിയാത്തതാണെന്നും സക്‌സേന പറഞ്ഞു.

Advertising
Advertising

രാജ്യ തലസ്ഥാനത്താണ് ഇത്ര ലജ്ജാകരമായ ഒരു സംഭവം നടന്നിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ പോലും സ്ത്രീ സുരക്ഷിതയല്ലെന്ന വിലയിരുത്തലാണുണ്ടാവുന്നത്. ഇത് ലോകത്തിന് മുന്നിൽ നാണക്കേടുണ്ടാക്കുന്നതാണ്. ഡൽഹി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും യുക്തമായ പരിഹാരമുണ്ടാകുമെന്ന് ഉറപ്പ് നൽകുന്നതായും സക്‌സേന പറഞ്ഞു.

സക്‌സേനയുടെ പ്രതികരണത്തോടെ സംഭവത്തിൽ ബി.ജെ.പി ബന്ധം തെളിഞ്ഞെന്നായിരുന്നു എ.എ.പി പ്രതികരണം. സ്വാതി മാലിവാൾ ബി.ജെ.പിക്ക് വേണ്ടി ജോലി ചെയ്യുകയാണ്. തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പി എ.എ.പിക്കെതിരെ ഓരോ ദിവസവും ഓരോ ഗൂഢാലോചന കൊണ്ടുവരികയാണ്. മദ്യനയ വിവാദം മുതൽ ഇപ്പോൾ സ്വാതി മലിവാൾ വിഷയം വരെ അത് എത്തിനിൽക്കുകയാണെന്നും എ.എ.പി പ്രസ്താവനയിൽ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News