ന്യൂഡൽഹി: തെരഞ്ഞെടുപ്പ് തന്ത്രജ്ഞരായ ഐ-പാക് ഓഫീസുകളിൽ ഇഡി നടത്തിയ റെയ്ഡിനിടെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അവിടെ നേരിട്ടെത്തിയ നടപടി അത്ര നല്ലൊരു സാഹചര്യമല്ലെന്ന് സുപ്രിംകോടതി. കേന്ദ്ര ഏജൻസികളുടെ പ്രവർത്തനങ്ങളിൽ ഇത്തരം അസാധാരണമായ തടസങ്ങൾ ഉണ്ടായാൽ അവർക്ക് എന്ത് പ്രതിവിധിയാണ് ഉള്ളതെന്ന് കോടതി ചോദിച്ചു.
ജസ്റ്റിസുമാരായ പ്രശാന്ത് കുമാർ മിശ്ര, എൻ.വി അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഇഡി നൽകിയ ഹർജി പരിഗണിച്ചത്. 'നാളെ മറ്റൊരു മുഖ്യമന്ത്രി ഇത്തരത്തിൽ ഒരു റെയ്ഡ് നടക്കുന്നിടത്തേക്ക് അതിക്രമിച്ചുകയറിയാൽ എന്തുചെയ്യും? ഇഡിക്ക് യാതൊരു നിയമപരമായ പരിരക്ഷയും നൽകാതിരിക്കാനാവുമോ എന്നും കോടതി ചോദിച്ചു.
ഐ-പാക് തലവൻ പ്രതീക് ജെയിന്റെ വീട്ടിലും ഓഫീസുകളിലും റെയ്ഡ് നടക്കുമ്പോൾ മമത ബാനർജി അവിടെയെത്തിയെന്നും, അവിടെനിന്ന് ലാപ്‌ടോപ്പും ഫോണും നിരവധി രേഖകളും മുഖ്യമന്ത്രി കടത്തിക്കൊണ്ടുപോയെന്നും ഇ.ഡി ആരോപിച്ചു. ഇത് അധികാര ദുർവിനിയോഗമാണെന്നും മുഖ്യമന്ത്രിക്കും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കുമെതിരെ കേസെടുക്കണം എന്നുമായിരുന്നു ഇഡി വാദം.
ബംഗാൾ സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാൻ ഈ നീക്കത്തെ ശക്തമായി എതിർത്തു. ഒരു കേന്ദ്ര സർക്കാർ വകുപ്പ് സംസ്ഥാന സർക്കാരിനെതിരെ ഹർജി നൽകുന്നത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിന് അപകടകരമാണെന്ന് അദ്ദേഹം വാദിച്ചു. സിബിഐ, എൻസിബി തുടങ്ങിയ കേന്ദ്ര ഏജൻസികൾക്കോ സംസ്ഥാന തലത്തിലുള്ള വിജിലൻസ് വിഭാഗങ്ങൾക്കോ ഒരു സർക്കാരിനെതിരെ നേരിട്ട് കേസുമായി പോകാൻ അധികാരമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ, ഒരു മുഖ്യമന്ത്രി കേന്ദ്ര ഏജൻസിയുടെ പ്രവർത്തനം തടസപ്പെടുത്തിയാൽ നിയമപരമായ ഒരു ശൂന്യത ഉണ്ടാകാൻ പാടില്ലെന്ന് കോടതി വ്യക്തമാക്കി. ആർട്ടിക്കിൾ 226 പ്രകാരമോ 32 പ്രകാരമോ ഇത്തരം കാര്യങ്ങളിൽ നടപടി എടുക്കാൻ സാധിക്കില്ലെങ്കിൽ പിന്നെ ആരാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുക എന്ന് കോടതി ചോദിച്ചു.
ഇത്തരമൊരു സാഹചര്യം ഭരണഘടനാപരമായ പ്രാധാന്യമുള്ളതാണെന്നും അതിനാൽ വിശാലമായ ബെഞ്ച് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കണമെന്നും ശ്യാം ദിവാൻ മറുപടി നൽകി. കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി മാർച്ച് 24-ലേക്ക് മാറ്റി.