ഗാന്ധിജിയെ വെടിവച്ചുകൊന്ന തോക്കിന് എന്ത് സംഭവിച്ചു? അതിപ്പോൾ എവിടെയാണ്
'ഈ തോക്ക് വെറുമൊരു തൊണ്ടിമുതലല്ല.ഇരുമ്പു ലോക്കറിൽനിന്ന് ആ തോക്കിന് മോചനം ആവശ്യമാണ്'
നാഥുറാം വിനായക് ഗോഡ്‌സേ മഹാത്മാ ഗാന്ധിയെ വെടിവച്ചുകൊല്ലാൻ ഉപയോഗിച്ച 9.എം.എം ബരേറ്റ സെമി ഓട്ടോമാറ്റിക്ക് പിസ്റ്റൾ തോക്കിന് എന്താണ് സംഭവിച്ചത്?. ആ തോക്ക് ഇപ്പോള്‍ എവിടെയാണുള്ളത്? മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കുന്ന ഗാന്ധിവധവുമായി ബന്ധപ്പെട്ട പുതിയ നോവൽ 9.എം.എം ബരേറ്റ യുടെ രചയിതാവ് വിനോദ് കൃഷ്ണ നോവൽ എഴുതാനുണ്ടായ സാഹചര്യവും എഴുത്തുവഴികളും രേഖപ്പെടുത്തിക്കൊണ്ടെഴുതിയ ആമുഖലേഖനത്തിൽ പറയുന്നതിങ്ങനെയാണ്.
'ഗാന്ധിഘാതകർ ഗ്വാളിയോറിൽനിന്ന് സംഘടിപ്പിച്ച 9 എം.എം ബരേറ്റ സെമി ഓട്ടോമാറ്റിക് പിസ്റ്റൾ എവിടെയുണ്ട് എന്ന അന്വേഷണം ചെന്നവസാനിച്ചത് ഡൽഹിയിലെ നാഷണൽ ഗാന്ധി മ്യൂസിയത്തിലായിരുന്നു.സുഹൃത്ത് ജയയാണ് ഈ വിവരം എനിക്ക് തന്നത്.1997വരെ തോക്ക് മ്യൂസിയത്തിൽ പൊതുദർശനത്തിന് വെച്ചിരുന്നു. പിന്നീട് ആ തോക്കിന് എന്ത് സംഭവിച്ചു?.1997ൽ 9 എം.എം ബെരേറ്റ നാഷണൽ ഗാന്ധി മ്യൂസിയത്തിലെ രക്തസാക്ഷി ഗാലറിയിൽനിന്ന് എടുത്തുമാറ്റിയിരുന്നു. അസ്വസ്ഥപ്പെടുത്ത അറിവായിരുന്നു അത്.
തോക്ക് കാണുമ്പോൾ ആളുകൾക്ക് നെഗറ്റീവ് ഫീലിങ്ങ് ഉണ്ടാവും എന്നത് കൊണ്ടാണ് തോക്ക് മ്യൂസിയത്തിൽ നിന്ന് മാറ്റിയത് എന്ന് മ്യൂസിയം ക്യൂറേറ്റർ അൻസാർ അലി തന്നോട് പറഞ്ഞതായി വിനോദ് കൃഷ്ണ കൂട്ടിച്ചേര്‍ത്തു. 1997 വരെ ആ തോക്ക് കാണുമ്പോൾ ആർക്കും പ്രശ്‌നമുണ്ടായിരുന്നില്ല എന്നും അതിന് ശേഷം ആർക്കാണ് പ്രശ്‌നമുണ്ടായത് എന്നും വിനോദ് കൃഷ്ണ ചോദിക്കുന്നു. ആ തോക്കിനെ ഭയക്കുന്നത് ഫാസിസ്റ്റുകളാണെന്നും അവർക്കെതിരെയുള്ള ഏറ്റവും വലിയ പ്രതീകമായി അത് നിലനിൽക്കുമെന്ന് ഉറപ്പുള്ളത് കൊണ്ടാണ് മ്യൂസിയത്തില്‍ നിന്ന് അത് എടുത്തുമാറ്റപ്പെട്ടത് എന്നും വിനോദ് കൃഷ്ണ പറഞ്ഞു.
'ഈ തോക്ക് വെറുമൊരു തൊണ്ടിമുതലല്ല. 9 എം.എം ബരേറ്റ ദേശീയ സ്വത്തായി പ്രഖ്യാപിക്കേണ്ടതുണ്ട്.ഈ തോക്ക് കൈകാര്യം ചെയ്ത രാഷ്ട്രീയമെന്താണെന്ന് ആധുനിക ഇന്ത്യന്‍ യുവത്വം അറിയണം.അതിനാൽ ഇരുമ്പു ലോക്കറിൽനിന്ന് ആ തോക്കിന് മോചനം ആവശ്യമാണ്'. വിനോദ് കൃഷ്ണ കൂട്ടിച്ചേര്‍ത്തു.
ഒക്ടോബർ ആദ്യവാരത്തിൽ മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച് തുടങ്ങിയ വിനോദ് കൃഷ്ണയുടെ നോവൽ നാളെ മുതൽ മാധ്യമം വെബ്സൈറ്റായ madhyamam.com ല്‍ ലഭ്യമാവും.