മഴക്കെടുതി: മലപ്പുറത്ത് മരണം 36 ആയി 

മലയോര മേഖലയായ നിലമ്പൂരിലും പൊന്നാനി അടക്കമുള്ള തീരദേശ മേഖലകളിലും മഴ ശക്തമായി തുടരുകയാണ്

Update: 2018-08-16 03:39 GMT

മലപ്പുറത്ത് ശക്തമായി തുടരുന്ന മഴയില്‍ കൂടുതല്‍ സ്ഥലങ്ങള്‍ വെള്ളത്തിനടിയിലായി. മലയോര മേഖലയും തീരദേശവും ഒരു പോലെ കെടുതി നേരിടുകയാണ്. 36 പേരാണ് ജില്ലയില്‍ മഴക്കെടുതിയെ തുടര്‍ന്ന് മരിച്ചത്.

ഒരാഴ്ചയായി തുടരുന്ന മഴ ജില്ലയിലെ ഏഴ് താലൂക്കുകളെയും സാരമായി ബാധിച്ചു. കൊണ്ടോട്ടി, നിലമ്പൂര്‍, ഏറനാട് താലൂക്കുകളെയാണ് രൂക്ഷമായി ബാധിച്ചത്. 16 ദുരിതാശ്വാസ ക്യാംപുകളിലായി 352 കുടുംബങ്ങള്‍ കഴിയുന്നുണ്ട്. 40 വീടുകള്‍ തകര്‍ന്നു. 643 വീടുകള്‍ ഭാഗികമായി നശിച്ചു. 16 വളര്‍ത്തുമൃഗങ്ങള്‍ ചത്തു. 1100 ഹെക്ടറിലെ നെല്‍കൃഷി നശിച്ചു. 45 ബോട്ടുകള്‍ നശിച്ചു.

മലയോര മേഖലയായ നിലമ്പൂരിലും പൊന്നാനി അടക്കമുള്ള തീരദേശ മേഖലകളിലും മഴ ശക്തമായി തുടരുകയാണ്. ഭാരതപ്പുഴ കരകവിഞ്ഞൊഴുകാന്‍ തുടങ്ങിയതോടെ പൊന്നാനി ഈശ്വരമംഗലത്തും കുറ്റിപ്പുറത്തും നിരവധി വീടുകളില്‍ വെള്ളം കയറി. കൊണ്ടോട്ടി, ഏറനാട്, നിലമ്പൂര്‍ താലൂക്കുകളില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് നിരവധി വീടുകള്‍ തകര്‍ന്നു. കരുവാരക്കുണ്ടിലും നിലമ്പൂരിലുമുള്ള ദുരിതാശ്വാസ ക്യാംപുകളില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് സന്ദര്‍ശനം നടത്തും.

Tags:    

Similar News