വോട്ടെടുപ്പ് കഴിഞ്ഞിട്ട് മൂന്നുദിവസം: അന്തിമ പോളിംഗ് ശതമാനത്തിൽ അവ്യക്തത

ഇത്തവണ വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ 74.02 ശതമാനം പോളിംങ്ങ് നടന്നുവെന്നാണ് കമ്മീഷൻ വ്യക്തമാക്കിയത്. എന്നാൽ ശതമാനത്തിൽ വർധനവ് വരാൻ സാധ്യതയുണ്ട്.

Update: 2021-04-09 00:59 GMT
Advertising

വോട്ടെടുപ്പ് കഴിഞ്ഞ് മൂന്ന് ദിവസമായിട്ടും അന്തിമ പോളിംങ് ശതമാനത്തിൽ അവ്യക്തത തുടരുന്നു. പോസ്റ്റൽ വോട്ട് കൂടി ചേർക്കുമ്പോൾ കഴിഞ്ഞ തവണത്തേതിന് സമാനമായി പോളിങ്ങ് ശതമാനം എത്തുമെന്നാണ് മുന്നണികളുടെ പ്രതീക്ഷ. അധികാരത്തിൽ വരുമെന്ന പ്രതീക്ഷകളാണ് എൽഡിഎഫിനും, യു ഡി എഫിനുമുള്ളത്.

2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 77.35 ശതമാനം പോളിങ്ങായിരുന്നു രേഖപ്പെടുത്തിയത്. ഇത്തവണ വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ 74.02 ശതമാനം പോളിംങ്ങ് നടന്നുവെന്നാണ് കമ്മീഷൻ വ്യക്തമാക്കിയത്. എന്നാൽ ശതമാനത്തിൽ വർധനവ് വരാൻ സാധ്യതയുണ്ട്. ആറ് ലക്ഷത്തോളം പോസ്റ്റൽ വോട്ട് ഇത്തവണ കമ്മീഷൻ തയ്യാറാക്കിയിരുന്നു. ഇത് കൂടി ചേർക്കുമ്പോൾ കഴിഞ്ഞ തവണത്തിനേതിന് സമാനമായി പോളിംങ്ങ് ഉയർന്നേക്കും. അന്തിമ ശതമാനത്തിൽ കമ്മീഷൻ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.

ഉയർന്ന പോളിംങ് ശതമാനത്തിൽ വൻ പ്രതീക്ഷയാണ് മുന്നണികൾ പങ്ക് വയ്ക്കുന്നത്. കഴിഞ്ഞ തവണത്തേതിന് സമാനമായി 90 സീറ്റോളം ലഭിക്കുമെന്നാണ് എൽഡിഎഫ് പ്രതീക്ഷ. ചില സിറ്റിംങ് സീറ്റുകൾ നഷ്ടപ്പെട്ടാലും യുഡിഎഫ് കയ്യിലുള്ള പല സീറ്റുകളും ലഭിക്കുമെന്നാണ് ഇടത് മുന്നണിയുടെ വിലയിരുത്തൽ.

അതേസമയം ഭരണമാറ്റം ഉറപ്പായും ഉണ്ടാകുമെന്ന് തന്നെയാണ് യു ഡി എഫിന്‍റെ അവകാശവാദം. ശബരിമല, ആഴക്കടൽ വിവാദങ്ങൾ വോട്ടിങ്ങിൽ പ്രതിഫലിച്ചുവെന്ന് തന്നെയാണ് യു ഡി എഫിന്‍റെ കണക്ക് കൂട്ടൽ. ഒരു സീറ്റിൽ നിന്ന് നാലോ അഞ്ചോ സീറ്റിലേക്ക് എത്താൻ കഴിയുമന്നാണ് ബിജെപി കണക്ക് കൂട്ടൽ.

Full View
Tags:    

Similar News