റീൽ ചിത്രീകരണത്തിനിടെ അപകടം: ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും, പരമാവധി ശിക്ഷ നൽകുമെന്നും ആർടിഒ
ചൊവ്വാഴ്ച രാവിലെ ഏഴരയോടെ വെള്ളയിൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബീച്ചിലെ റോഡിലാണ് അപകടം
കോഴിക്കോട്: പരസ്യചിത്രീകരണത്തിനിടെ നടന്ന അപകടത്തിൽ വാഹന ഉടമകൾക്കെതിരെ കേസെടുക്കുമെന്ന് ആർടിഒ.
ഉടമകളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുമെന്നും കോഴിക്കോട് ആർടിഒ പി.എ നസീർ മീഡിയവണിനോട് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് വാഹന ഉടമകളെ ചോദ്യം ചെയ്യുകയാണ്.
ബീച്ചിൽ കാറിന്റെ റീൽസ് ചിത്രീകരിക്കുന്നതിനിടെയാണ് അപകടം നടന്നത്. വടകര കടമേരി തച്ചിലേരി താഴെകുനി സുരേഷ് ബാബുവിന്റെ മകൻ ആൽവിൻ (20) ആണ് അപകടത്തില്‍ മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഏഴരയോടെ വെള്ളയിൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബീച്ചിലെ റോഡിലാണ് അപകടം.
കാർ ചെയ്സ് ചെയ്യുന്ന റീൽസാണ് എടുത്തത്. ആൽവിൻ റോഡിന്റെ ഡിവൈഡറിൽ നിന്ന് വിഡിയോ എടുക്കുന്നതിനിടെ അമിതവേഗതയിലെത്തിയ കാർ ആൽവിനെ ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ആൽവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
Watch Video Report