ശിൽപ്പത്തിന് നടൻ മുരളിയുടെ ഛായയില്ല, പണം തിരിച്ചടക്കാനാകില്ലെന്ന് ശിൽപി; 5.70 ലക്ഷം രൂപ എഴുതിത്തള്ളി സർക്കാർ

രൂപമാറ്റം വരുത്തുന്നതിനായി നിരവധി തവണ അവസരം നൽകിയെങ്കിലും ശിൽപ്പിക്ക് അതിന് സാധിച്ചിരുന്നില്ല

Update: 2023-02-19 05:48 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: കേരള സംഗീത നാടക അക്കാദമി ചെയര്‍മാനായിരുന്ന നടൻ മുരളിയുടെ വെങ്കല പ്രതിമ  നിർമിക്കുന്നതില്‍  പിഴവുവരുത്തിയ ശിൽപിക്ക് നൽകിയ 5.70 ലക്ഷം രൂപ എഴുതി തള്ളി സർക്കാർ.  മുരളിയുടെ അർദ്ധകായ ശിൽപത്തിനായി അനുവദിച്ച തുക തിരിച്ചടയ്‌ക്കേണ്ടെന്ന് സർക്കാർ അറിയിച്ചു.

നടൻ മുരളിയുടെ വെങ്കല പ്രതിമ നിർമിക്കാൻ ശിൽപ്പി വിൽസൺ പൂക്കായിക്ക് കേരള സംഗീത നാടക അക്കാദമിയാണ് കരാർ നൽകിയത്. ഇതിനായി  5.70 ലക്ഷം രൂപയും സർക്കാർ അനുവദിച്ചു. പണി തീർന്നപ്പോൾ വെങ്കല പ്രതിമയ്ക്ക് മുരളിയുടെ സാദൃശ്യമില്ലെന്നായിരുന്നു കേരള സംഗീത നാടക അക്കാദമിയുടെ കണ്ടെത്തൽ. പിന്നാലെ അനുവദിച്ച പണം തിരിച്ചടയ്ക്കാൻ ശിൽപിക്ക് കത്ത് നൽകി. മറ്റ് വരുമാന മാർഗമില്ലാത്തതിനാലും സാമ്പത്തികമായ വളരെയധികം കഷ്ടതയിലായതിനാലും തുക തിരിച്ചടക്കുന്നതിൽ നിന്നും ഒഴിവാക്കിത്തരണമെന്ന് കാണിച്ച് വിൽസൺ പൂക്കായി തിരിച്ചൊരു കത്തയച്ചു.


രൂപമാറ്റം വരുത്തുന്നതിനായി നിരവധി തവണ അവസരം നൽകിയെങ്കിലും ശിൽപിക്ക് അതിന് സാധിച്ചിരുന്നില്ലെന്നും സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.  അക്കാദമി സർക്കാരിന് നൽകിയ ഈ അപേക്ഷ പ്രകാരം തുക എഴുതി തള്ളാൻ ജനുവരി 9ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ അനുമതി നൽകി. സാംസ്‌കാരിക വകുപ്പും ഇത് അംഗീകരിച്ചതോടെ ശിൽപി രക്ഷപ്പെട്ടു. 5.70 ലക്ഷം രൂപയുടെ നഷ്ടം വഹിക്കണമെന്ന് ആവശ്യപ്പെട്ട് സാംസ്‌കാരിക വകുപ്പ് പുതിയ ഉത്തരവിറക്കിയതോടെ ആ ബാധ്യത സംഗീത നാടക അക്കാദമിക്കായി.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News