കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നുവീണു
14ാം വാർഡ് കെട്ടിടമാണ് ഇടിഞ്ഞുവീണത്
കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നുവീണ് അപകടം. 14ാം വാർഡ് കെട്ടിടത്തിന്റെ ഒരു ഭാഗത്തെ ഭിത്തിയാണ് തകർന്ന് വീണത്. അപകടത്തിൽ പരിക്കേറ്റ പതിനാലു വയസ്സുള്ള ഒരു കുട്ടിയെ സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഈ കുട്ടിയടക്കം രണ്ട് പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക നിഗമനം. പരിക്കുകൾ ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.
ഇരു നിലകെട്ടിടത്തിന്റെ ഭിത്തിയാണ് തകർന്നത്. കാലപ്പഴക്കമുള്ള കെട്ടിടത്തിന്റെ ശുചിമുറിയടക്കമാണ് തകർന്നുവീണത്. കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന കാര്യം പരിശോധിച്ചുവരികയാണ്. കെട്ടിടത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നുള്ള രോഗികളെയടക്കം മാറ്റാനുള്ള നടപടികൾ നടന്നുവരികയാണ്.
ഉപേക്ഷിക്കാനിരുന്ന കെട്ടിടമാണ് തകർന്നതെന്നും അടച്ചിട്ട കെട്ടിടമാണെന്നും ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കി. ആശങ്കപ്പെടേണ്ട പരിക്കുകളില്ലെന്ന മന്ത്രി വി.എൻ വാസവൻ പ്രതികരിച്ചു. അപകടം നടന്ന കെട്ടിടത്തിലെ മറ്റു വാർഡുകളിൽ നിന്നും 140 പേരെ മാറ്റിയതായി ആശുപത്രി സൂപ്രണ്ട് ഡോ. ജയകുമാർ ടി.കെ പറഞ്ഞു.
അപകടത്തിൽ ഒരു സത്രീയെ കാണാനില്ലെന്ന് പരാതി. തലയോലപ്പറമ്പ് സ്വദേശിയായ ബിന്ദുവിനെ കാണാനില്ലെന്ന് ഭർത്താവ് വിശ്രുതനാണ് പറഞ്ഞത്. പതിനാലാം വാർഡിലെ ശൂചിമുറിയിൽ ബിന്ദു കുളിക്കാനായി പോയയതായി ഭർത്താവ് പറയുന്നു. മകളുടെ ചികിത്സയുമായി ബന്ധപ്പെട്ടാണ് വിശ്രുതനും ഭാര്യയും കോട്ടയം മെഡിക്കൽ കോളജിൽ എത്തിയത്. ട്രോമാ കെയർ വിഭാഗത്തിലാണ് മകളുള്ളത്.
watch video: