"ലീഗ് പ്രവര്‍ത്തകരോട് മാപ്പ്"; ബി.ജെ.പി വേദിയില്‍ പങ്കെടുത്തതില്‍ മാപ്പ് പറഞ്ഞ് സമരസമിതി നേതാവ് ടി.ടി ഇസ്മയില്‍

കൊയിലാണ്ടിയില്‍ വെച്ച് ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് വി.കെ സജീവന്‍ നയിച്ച കെ റെയില്‍ വിരുദ്ധ പദയാത്രയാത്രയിലാണ് ഇസ്മയില്‍ പങ്കെടുത്തത്

Update: 2022-03-30 02:04 GMT
Editor : ijas
Advertising

ബി.ജെ.പിയുടെ കെ റെയില്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്തതിന് മുസ്‍ലിം ലീഗ് പ്രവര്‍ത്തകരോട് മാപ്പ് ചോദിച്ച് ലീഗ് സമരസമിതി നേതാവ് ടി.ടി ഇസ്മയില്‍. വിവാദങ്ങളുണ്ടായതുകൊണ്ട് സൂക്ഷ്മത അനിവാര്യമാണെന്ന് ബോധ്യപ്പെട്ടു. എതിര്‍ചേരിയില്‍ നില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളാണെങ്കിലും കെ റെയില്‍ വിരുദ്ധ മുദ്രാവാക്യം ഉയര്‍ത്തി സമരത്തിനിറങ്ങുമ്പോള്‍ പിന്തുണക്കേണ്ടി വരുമെന്നും ലീഗ് നേതാവ് കൂടിയായ ടി.ടി ഇസ്മയില്‍ മീഡിയവണിനോട് പറഞ്ഞു.

സമരമുന്നണിക്ക് രാഷ്ട്രീയമില്ല, സമരമുന്നണിയുടെ രാഷ്ട്രീയം എന്ന് പറയുന്നത് അതിജീവനത്തിന്‍റെ രാഷ്ട്രീയമാണ്. സമരം വിജയിക്കുന്നതുവരെ സമരമുന്നണിയിലുള്ളവരെ കൂടെനിര്‍ത്തുകയെന്നത് സമരപ്രവര്‍ത്തകരുടെ ബാധ്യതയാണ്. ആ ബാധ്യത നിര്‍വ്വഹിക്കുകയെന്നത് ഇതില്‍ ഇടപെടുന്ന ഒരു സമരപ്രവര്‍ത്തകന്‍ എന്ന നിലക്ക് ബാധ്യതയാണെന്നും ആ ഉദ്ദേശ്യത്തിലാണ് ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് നയിക്കുന്ന സമരപന്തലിനടുത്ത് പോയതെന്നും ടി.ടി ഇസ്മയില്‍ പറഞ്ഞു.

Full View

ഇക്കഴിഞ്ഞ ദിവസം കൊയിലാണ്ടിയില്‍ വെച്ച് ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് വി.കെ സജീവന്‍ നയിച്ച കെ റെയില്‍ വിരുദ്ധ പദയാത്രയാത്രയിലാണ് ഇസ്മയില്‍ പങ്കെടുത്തത്. പദയാത്ര വെങ്ങളം കാട്ടില്‍പ്പീടികയിലെ വേദിയിലെത്തിയപ്പോഴാണ് ടി.ടി ഇസ്മയില്‍ പരിപാടിയുടെ ഭാഗമായത്. വേദിയിലെത്തിയ ടി.ടി ഇസ്മയിലിനെ പൊന്നാടയണിയിച്ചാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. ഇസ്മയില്‍ ബി.ജെ.പി പരിപാടിയില്‍ പങ്കെടുത്തത് ലീഗ് പ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

മുസ്‌ലിം ലീഗ് മുന്‍ ജില്ലാ ട്രഷറര്‍ ആണ് ഇസ്മയില്‍. രണ്ടുതവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ടി.ടി. ഇസ്മയിലിന്‍റെ നേതൃത്വത്തില്‍ കെ റെയിലിനെതിരെ കാട്ടിലെപ്പീടിയില്‍ നിന്നും ആരംഭിച്ച സമരമാണ് ഇന്ന് സംസ്ഥാനത്താകെ വ്യാപിച്ച കെ.റെയില്‍ വിരുദ്ധ സമരമായി മാറിയത്.

TT Ismail apologizes for participating in BJP rally

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News