കരിപ്പൂര്‍ വിമാനത്താവളം സ്വകാര്യവത്കരിക്കും

ഇന്നലെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ദേശീയ ധനസമാഹരണ പദ്ധതിയിലാണ് കരിപ്പൂര്‍ ഉള്‍പ്പെട്ടത്.

Update: 2021-08-24 08:24 GMT

കരിപ്പൂര്‍ വിമാനത്താവളം 2023ഓടെ സ്വകാര്യവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇന്നലെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ദേശീയ ധനസമാഹരണ പദ്ധതിയിലാണ് കരിപ്പൂര്‍ ഉള്‍പ്പെട്ടത്. രണ്ട് വർഷത്തിനുള്ളില്‍ വിമാനത്താവളത്തിന്‍റെ ആസ്തി സ്വകാര്യമേഖലയ്ക്ക് ഏറ്റെടുക്കാം. 

കൈമാറാൻ ഉദ്ദേശിക്കുന്ന രാജ്യത്തെ 25 വിമാനത്താവളങ്ങളുടെ പട്ടികയിലാണ് കേരളത്തിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തെയും ഉൾപ്പെടുത്തിയിരിക്കുന്നത്. വ്യോമ ഗതാഗത മേഖലയിലെ ആസ്തി കൈമാറ്റത്തിലൂടെ 20782 കോടി രൂപ സമാഹരിക്കാമെന്നാണ് കണക്ക് കൂട്ടുന്നത്. കരിപ്പൂർ കൈമാറ്റത്തിലൂടെ മാത്രം 562 കോടിയാണ് ലക്ഷ്യമിടുന്നത്. കരിപ്പൂർ കൂടാതെ ചെന്നൈ, തിരുപ്പതി, കോയമ്പത്തൂർ വിമാനത്താവളങ്ങളും കൈമാറ്റ പട്ടികയിലുണ്ട് അടിസ്ഥാന സൗകര്യ മേഖലയുടെ വികസനത്തിൽ നിന്നും സർക്കാർ പിന്മാറുകയും സ്വകാര്യ മേഖലയ്ക്ക് വിട്ടു കൊടുക്കുകയും ചെയ്യുന്നതിനെതിരെ പ്രതിപക്ഷം ഇതിനകം രംഗത്തിറങ്ങിയിട്ടുണ്ട്.

Advertising
Advertising

നാലു വർഷം കൊണ്ട് ആറു ലക്ഷം കോടിയുടെ സർക്കാർ സ്വത്തുകൾ സ്വകാര്യവൽക്കരിക്കുന്ന ദേശീയ മോണിറ്റൈസേഷൻ പൈപ്പ്‌ലൈൻ പദ്ധതി കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമനാണ് അവതരിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിസ്ഇൻവെസ്റ്റ്‌മെന്റ് നയം അനുസരിച്ചാണ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രസ്തുത നയം അനുസരിച്ച് സർക്കാർ സാന്നിധ്യം വളരെ കുറഞ്ഞ മേഖലകളിലേക്ക് ചുരുക്കാനാണ് തീരുമാനം.

2022ൽ ആരംഭിച്ച് 2025ൽ അവസാനിക്കുന്ന രീതിയിലാണ് പദ്ധതിരേഖ തയ്യാറാക്കിയിരിക്കുന്നത്. ദേശീയപാത, മൊബൈൽ ടവറുകൾ, സ്റ്റേഡിയങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവയാണ് പ്രധാനമായും സ്വകാര്യവത്കരിക്കുന്നത്. മികച്ച രീതിയിൽ ലാഭമുണ്ടാക്കാത്ത മേഖലകൾ സ്വകാര്യവത്കരിക്കുക എന്നതാണ് സർക്കാർ നയമെന്ന് നിർമല സീതാരാമൻ പറഞ്ഞു. ഇത്തരത്തിൽ സ്വകാര്യവത്കരിച്ചാൽ മേഖലയിലെ കൂടുതൽ നിക്ഷേപങ്ങൾക്കുള്ള ഫണ്ട് കേന്ദ്രസർക്കാരിന് ലഭിക്കും. സ്വകാര്യവത്കരണം വഴി സ്വത്തിന്റെ ഉടമസ്ഥാവകാശം സർക്കാരിന് നഷ്ടമാകില്ലെന്നും സ്വകാര്യ വ്യക്തികൾ നിശ്ചിത കാലയളവിന് ശേഷം ഈ സ്വത്തുക്കൾ സർക്കാരിന് തിരികെ നൽകുമെന്നും അവർ വ്യക്തമാക്കി.

വിവിധ മേഖലകളിൽ സ്വകാര്യവത്കരിക്കുന്ന സ്വത്തിന്‍റെ മൂല്യം

റോഡ്- 1,60,200 കോടി

റെയിൽവേ- 1,52,496 കോടി

വൈദ്യുതി വിതരണം- 45,200 കോടി

വൈദ്യുതി ഉത്പാദനം-39,832 കോടി

നാച്ചുറൽ ഗ്യാസ് പൈപ്പ്‌ലൈൻ-24,462 കോടി

പ്രൊഡക്റ്റ് പൈപ്പ്‌ലൈൻ/ മറ്റുള്ളവ-22,504 കോടി

ടെലികോം-35,100 കോടി

വെയർഹൗസിങ്-28,900 കോടി

ഖനനം-28,747 കോടി

വ്യോമയാനം-20,782 കോടി

തുറമുഖം-12,828 കോടി

സ്റ്റേഡിയം-11,450 കോടി

അർബൻ റിയൽ എസ്റ്റേറ്റ്- 15,000 കോടി

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News