വിവിധ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ മഴക്കും കാറ്റിനും സാധ്യത

ഈ മാസം 31 വരെ സംസ്ഥാനത്ത് ഇടി മിന്നലോടു കൂടിയ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു

Update: 2021-10-27 09:12 GMT
Advertising

അടുത്ത മൂന്ന് മണിക്കൂറിൽ വിവിധ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് മഴയ്ക്കും കാറ്റിനും സാധ്യതയുള്ളത്.

ഈ മാസം 31 വരെ സംസ്ഥാനത്ത് ഇടി മിന്നലോടു കൂടിയ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതചുഴി പടിഞ്ഞാറുദിശയിൽ സഞ്ചരിച്ചു ശക്തിപ്രാപിച്ച്, അടുത്ത 12 മണിക്കൂറിനുള്ളിൽ മധ്യ തെക്കൻ ബംഗാൾ ഉൾകടലിൽ ന്യൂനമർദമായി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അറബിക്കടലിൽ കേരളതീരം മുതൽ കർണാടക തീരം വരെ ന്യൂനമർദ പാത്തി നിലനിൽക്കുന്നുമുണ്ട്. സംസ്ഥാനത്ത് 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കണ്ണൂർ, കാസർകോട് ഒഴികെയുളള ജില്ലകളിലാണ് ജാഗ്രതാ നിർദേശം.

അതേസമയം, മുല്ലപ്പെരിയാർ ഡാമിൽ 137.60 അടിയാണ് നിലവിലെ ജലനിരപ്പ്. വൃഷ്ടിപ്രദേശത്ത് നിലവിൽ മഴയില്ല. നീരൊഴുക്ക് കാര്യമായി കുറഞ്ഞു. 2200 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്. തമിഴ്‌നാട് ഇതേ അളവിൽ വെള്ളം കൊണ്ടുപോകുന്നുണ്ട്. 138 അടിയിൽ സ്പിൽവേയിലൂടെ വെള്ളം തുറന്നുവിടുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി. ഡാമിൽ നിന്ന് തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കൂട്ടാൻ കേരളം വീണ്ടും ആവശ്യപ്പെട്ടിരുന്നു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News