ആഗോള അയ്യപ്പസംഗമം ഇന്ന്; പമ്പയിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
25 രാജ്യങ്ങളിൽ നിന്നുള്ള വിദേശികൾ ഉൾപ്പടെ 3500 പ്രതിനിധികൾ സംഗമത്തിൽ പങ്കെടുക്കും..
പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമം ഇന്ന് പമ്പയിൽ നടക്കും. രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് സംഗമം ഉദ്ഘാടനം ചെയ്യുക. 25 രാജ്യങ്ങളിൽ നിന്നുള്ള വിദേശികൾ ഉൾപ്പടെ 3500 പ്രതിനിധികൾ സംഗമത്തിൽ പങ്കെടുക്കും. തമിഴ്‌നാട് സർക്കാരിനെ പ്രതിനിധീകരിച്ചു രണ്ടു മന്ത്രിമാരും സംഗമത്തിന്റെ ഭാഗമാവും.
മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവനും ഇന്നലെ തന്നെ പമ്പയിലെത്തിയിരുന്നു. പമ്പാ മണപ്പുറത്തെ പ്രധാന വേദിയിലാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുന്നത്. പിന്നീട് 3 വേദികളിലായി വിവിധ വിഷയങ്ങളിൽ സെമിനാറുകൾ നടക്കും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് നേരെയുണ്ടായ കരിങ്കൊടി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ അയ്യപ്പ സംഗമ വേദിയിൽ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. 8 സുരക്ഷാ സോണുകളായി നിലക്കൽ മുതൽ സന്നിധാനം വരെയുള്ള മേഖലകളെ തിരിച്ചു പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ടെന്ന് ഡി ഐ ജി അജിത ബീഗം അറിയിച്ചു.
ഹിൽ ടോപ്പിലും ശ്രീ രാമ സാകേതം ഓഡിറ്റോറിയത്തിലുമാണ് മണൽപ്പുറത്തെ വേദിക്ക് പുറമേ സെമിനാറുകൾ നടക്കുന്നത്. പഴയിടം മോഹനൻ നമ്പൂതിരി അയ്യപ്പ സംഗമ പ്രതിനിധികൾക്കായി ഭക്ഷണമൊരുക്കും. അയ്യപ്പ സംഗമത്തിന് ശേഷം പ്രതിനിധികൾക്ക് സന്നിധാനത്തേക്ക് ദർശനത്തിനായി പോകാനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്. വൈകിട്ട് 4 മണിക്കാണ് സംഗമം സമാപിക്കുക.