കോളജ് പ്രിൻസിപ്പൽ നിയമനത്തില്‍ സർക്കാരിന് തിരിച്ചടി; അന്തിമ പട്ടികയിൽനിന്ന് നിയമനം നടത്താന്‍ ട്രിബ്യൂണൽ ഉത്തരവ്
അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്‍റെ വിധിയിൽ കൂടുതൽ വിശദാംശങ്ങൾ മനസ്സിലാക്കിയശേഷം പ്രതികരിക്കാമെന്ന് മന്ത്രി ആർ. ബിന്ദു അറിയിച്ചു
തിരുവനന്തപുരം: കോളജ് പ്രിൻസിപ്പൽ നിയമനക്കേസില്‍ സംസ്ഥാന സര്‍ക്കാരിനു തിരിച്ചടി. 43 അംഗ അന്തിമ പട്ടികയിൽനിന്ന് നിയമനം നടത്തണമെന്ന് കേരള അഡിസ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവിട്ടു. രണ്ട് ആഴ്ചയ്ക്കുള്ളില്‍ നിയമനം നടത്തണമെന്നും ഉത്തരവുണ്ട്.
ഇതുവരെ യോഗ്യത നേടിയവരെ ഉൾപ്പെടുത്തി പുതിയ നിയമനം നടത്താന്‍ ട്രിബ്യൂണല്‍ നിര്‍ദേശിച്ചു. 43 അംഗ പട്ടികയെ കരടുപട്ടികയാക്കാനായിരുന്നു ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശം. 43 അംഗ പട്ടികയിൽനിന്ന് താൽകാലിക നിയമനം നടത്തണമെന്ന് ട്രിബ്യൂണല്‍ ഉത്തരവിട്ടു. പുതിയ സെലക്ഷൻ കമ്മിറ്റി രൂപീകരിച്ച് നിയമന പ്രക്രിയ നടത്തണം. യോഗ്യരായ എല്ലാവരെയും ഉൾപ്പെടുത്തി വേണം പുതിയ പട്ടിക തയ്യാറാക്കാൻ. ഈ പട്ടികയിൽനിന്ന് നിയമനം നടത്തുന്നതുവരെ താൽക്കാലിക ചുമതല തുടരുമെന്നും കേരള അഡിസ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ അറിയിച്ചു.
അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്‍റെ വിധിയിൽ കൂടുതൽ വിശദാംശങ്ങൾ മനസ്സിലാക്കിയശേഷം പ്രതികരിക്കാമെന്ന് മന്ത്രി ആർ. ബിന്ദു അറിയിച്ചു. വിധി എന്തായാലും സർക്കാർ നടപ്പിലാക്കും. അതാണ് സർക്കാരിന്റെ നയമെന്നും അവര്‍ വ്യക്തമാക്കി.
സർക്കാർ കോളജ് പ്രിൻസിപ്പൽ നിയമനത്തിനുള്ള പട്ടിക വൈകാൻ കാരണം ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവിന്‍റെ ഇടപെടലെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വകുപ്പുതല സെലക്ഷൻ കമ്മിറ്റി തയാറാക്കിയ അന്തിമ പട്ടികയെ കരട് പട്ടികയാക്കാൻ മന്ത്രി ആർ ബിന്ദു നിർദേശിച്ചെന്ന് വിവരാവകാശ രേഖയിൽ പറയുന്നു. യോഗ്യതയില്ലാത്തതിന്‍റെ പേരില്‍ സെലക്ഷൻ കമ്മിറ്റി ഒഴിവാക്കിയ 33 പേരെ കൂടി ഉൾപ്പെടുത്താനെന്ന് മന്ത്രിയുടെ നീക്കമെന്ന് ആക്ഷേപമുണ്ട്. പി.എസ്.സി അംഗീകരിച്ച 43 അംഗ പട്ടികയിൽ മന്ത്രി ആർ.ബിന്ദുവിന്റെ നിർദേശത്തെ തുടർന്ന് മാറ്റം വരുത്തിയെന്നും വിവരാവകാശ രേഖയിൽ പറയുന്നു.
ഡിപ്പാർട്മെന്റൽ പ്രമോഷൻ കമ്മിറ്റി അംഗീകരിച്ച 43 പേരുടെ പട്ടികയിൽ നിന്ന് പ്രിൻസിപ്പൽ നിയമനം നടത്തുന്നതിനുപകരം, ഈ പട്ടിക കരടായി പ്രസിദ്ധീകരിക്കാനും അപ്പീൽ കമ്മിറ്റി രൂപവത്കരിക്കാനും 2022 നവംബർ 12ന് മന്ത്രി ബിന്ദു നിര്‍ദേശിച്ചു. സെലക്ഷൻ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സമ്പൂർണ ഫയൽ ഹാജരാക്കാനും മന്ത്രി നിർദേശിച്ചിരുന്നു. എന്നാല്‍ യു.ജി.സി റെഗുലേഷൻ പ്രകാരം സെലക്ഷൻ കമ്മിറ്റി തയാറാക്കുന്ന അന്തിമ പട്ടിക കരട് പട്ടികയായി പ്രസിദ്ധീകരിക്കാൻ വ്യവസ്ഥയില്ല.
മന്ത്രിയുടെ നിർദേശ പ്രകാരം കോളജ് വിദ്യാഭ്യാസ ഡയറക്ടർ 2023 ജനുവരി 11ന് അന്തിമ പട്ടിക കരട് പട്ടികയായി പ്രസിദ്ധീകരിച്ചു. തുടർന്നാണ് സർക്കാർ രൂപവത്കരിച്ച അപ്പീൽ കമ്മിറ്റി സെലക്ഷൻ കമ്മിറ്റി അയോഗ്യരാക്കിയവരെ കൂടി ഉൾപ്പെടുത്തി 76 പേരുടെ പട്ടിക തയാറാക്കിയത്. 76 പേരുടെ പട്ടികയിൽ നിന്ന് നിയമനം നടത്താനുള്ള സർക്കാർ നീക്കം കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ തടഞ്ഞിരുന്നു.
Summary: The Kerala Administrative Tribunal ordered that the appointment should be made from the 43-member final list in a setback to the Kerala state government in college principal appointment case.