വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാരന് മർദനമേറ്റ സംഭവം: രൂക്ഷവിമർശവുമായി കോടതി

മനോജിനെ തവനൂർ ജയിലിലേക്ക് മാറ്റാനും എൻഐഎ കോടതി നിർദേശം നൽകി

Update: 2025-11-24 07:19 GMT

കൊച്ചി: വിയ്യൂർ സെൻട്രൽ ജയിലിൽ എൻഐഎ കേസ് പ്രതിക്ക് മർദനമേറ്റ സംഭവത്തിൽ രൂക്ഷവിമർശവുമായി കോടതി. പ്രതി മനോജിനെ തവനൂർ ജയിലിലേക്ക് മാറ്റാനും എൻഐഎ കോടതി നിർദേശം നൽകി.

മർദനമേറ്റ പ്രതിക്ക് കൃത്യസമയത്ത് ചികിത്സ നൽകിയില്ലെന്ന് കോടതി കണ്ടെത്തി. പരിക്കുള്ളപ്പോൾ അനുവാദമില്ലാതെ ജയിൽ മാറ്റി. ഇത് അംഗീകരിക്കാനാവില്ല എന്ന് കോടതി. എറണാകുളം ജനറൽ ആശുപത്രിയിൽ നിന്ന് ഇന്ന് വൈദ്യ പരിശോധന നടത്തണം. മർദനം നടക്കുമ്പോൾ ജയിലിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നും കോടതി പറഞ്ഞു. ഉദ്യോഗസ്ഥരുടെ വിവരങ്ങൾ കോടതി തേടി. മനോജിനെ നേരിട്ട് കോടതിയിൽ ഹാജരാക്കാൻ കോടതി നിർദേശിച്ചിരുന്നു. ഒപ്പം ജയിൽ സൂപ്രണ്ടിനോടും ഹാജരാകാൻ നിർദേശം നൽകിയിരുന്നു. ഇവർ രണ്ടുപേരും ഇന്ന് ഹാജരായി. കണ്ണിന് ഗുരുതരമായി പരിക്കേറ്റ പ്രതിയുമായി തിരുവനന്തപുരം വരെ യാത്ര ചെയ്യാൻ എന്ത് ധൈര്യമാണ് പൊലീസിന് ഉണ്ടായതെന്ന് കോടതി ചോദിച്ചു. തടവുകാരന് എന്തെങ്കിലും പറ്റിയാൽ ഉത്തരവാദിത്തം ആര് ഏറ്റെടുക്കും എന്ന് കോടതി ചോദിച്ചു.

Advertising
Advertising

തടവുകാരന് പരിക്കേറ്റപ്പോൾ അവഗണിച്ചതിനെ അംഗീകരിക്കാൻ ആവില്ലെന്നും കോടതി പറഞ്ഞു. സിസിടിവി പ്രവർത്തിക്കാത്തതിലും കോടതി വിമർശിച്ചു. ഇത്രയും വലിയ സുരക്ഷ വേണ്ടിടത്ത് എന്തുകൊണ്ട് വീഴ്ച എന്നും കോടതി. നേരത്തെ സംസ്ഥാന ഫണ്ട് ആയിരുന്നു, ഇനി കേന്ദ്ര ഫണ്ട് കൊണ്ടാണ് ക്യാമറ സ്ഥാപിക്കുന്നത് എന്ന് എൻഐഎ. കേന്ദ്രമായാലും, സംസ്ഥാനമായാലും ആവശ്യസമയത്ത് ദൃശ്യങ്ങൾ കിട്ടില്ല എന്ന് കോടതി. ആർക്കാണ് ക്യാമറ ശരിയാക്കാൻ പറ്റുകയെന്നും കോടതി. പ്രതികൾക്ക് ക്യാമറ ശരിയാക്കാൻ പറ്റില്ലല്ലോ എന്നും കോടതി വിമർശനം. പ്രതികളുടെ സുരക്ഷ സ്റ്റേറ്റിൻ്റെ ചുമതലയെന്നും കോടതി. കോടതിയുടെ കസ്റ്റഡിയിലുള്ള ആളെ നിർദേശമില്ലാതെ ജയിൽ മാറ്റിയതിനെയും കോടതി ചോദ്യം ചെയ്തു.

ജയിൽ സൂപ്രണ്ടിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് എൻഐഎ കോടതി പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് നടപടി എടുക്കാതിരിക്കാൻ കാരണം വിശദീകരിച്ച് സൂപ്രണ്ട് നേരിട്ട് കോടതിയിൽ ഹാജരാകാൻ നിർദേശം നൽകിയത്. പൊതുമരാമത്ത് വകുപ്പിന്റെയും ജയിൽ സൂപ്രണ്ടിന്റെയും വാദത്തിൽ വൈരുധ്യമുണ്ടെന്നും കോടതി നിരീക്ഷിച്ചു.

പിഡബ്ലുഡി ഇലക്ട്രോണിക്സ് അസിസ്റ്റൻ്റ് എഞ്ചിനീയർ ഓൺലൈനിൽ ഹാജരാകണം. പരിക്കേറ്റ മനോജിന്റെ ചികിത്സാ രേഖകൾ ഹാജരാക്കാനും കോടതി നിർദേശം നൽകി.

മർദനമേറ്റതിൽ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കസ്റ്റഡിയിൽ നിരാഹാര സമരം തുടരുന്ന തൃശൂര്‍ സ്വദേശി മനോജിനെ ഹാജരാക്കാൻ എൻഐഎ കോടതി നിർദേശം നല്‍കിയിരുന്നു. കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയ കോയമ്പത്തൂർ സ്വദേശി അസ്ഹറുദ്ദീന് ചികിത്സ നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. നിലവിൽ കണ്ണൂർ ജയിലിൽ കഴിയുന്ന കോയമ്പത്തൂർ സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീന് മതിയായ ചികിത്സ ഉറപ്പാക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. മർദനമേറ്റതിനെ തുടർന്ന് ഇരുവരും ചികിത്സയിലായിരുന്നു. മർദനം സംബന്ധിച്ച് ജയിൽ അധികൃതർക്കെതിരെ ആരോപണം ഉയർന്ന സാഹചര്യത്തിൽ, മനോജിന്റെയും അസ്ഹറുദ്ദീന്റെയും നിലവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ച് റിപ്പോർട്ട് നൽകാനും കോടതി മെഡിക്കൽ കോളേജ് സൂപ്രണ്ടിനോട് നിർദേശിച്ചുരുന്നു. നേരത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മനോജിനെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ജയിലിലേക്ക് തിരികെ മാറ്റിയിരുന്നു. മനോജിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വിയ്യൂർ സെൻട്രൽ ജയിലിലെ രണ്ട് തടവുകാർ കൂടി നിരാഹാര സമരം ആരംഭിച്ചിരുന്നു.

കഴിഞ്ഞ 13നാണ് വിയ്യൂരിലെ അതിസുരക്ഷ ജയിലിൽ രാഷ്ട്രീയ തടവുകാരായ മനോജിനെയും അസ്ഹറുദ്ദീനെയും മർദ്ദിച്ച് അവശരാക്കി അനധികൃതമായി ജയിലിൽ നിന്നും മാറ്റിയ പരാതി സംബന്ധിച്ച് സംഭവമുണ്ടാകുന്നത്.

Tags:    

Writer - ലാൽകുമാർ

contributor

Editor - ലാൽകുമാർ

contributor

By - Web Desk

contributor

Similar News