സി.പി.എമ്മിനെ സ്നേഹിക്കുന്നവര്‍ക്കും കെ റെയിലിനെ കുറിച്ച് ആശങ്കയുണ്ട്: എം എ ബേബി

ആശങ്കകള്‍ കൂടി പരിഹരിച്ചേ മുന്നോട്ടുപോകൂ എന്ന് എം എ ബേബി

Update: 2022-01-21 08:21 GMT

സി.പി.എമ്മിനെ സ്നേഹിക്കുന്നവര്‍ക്കും കെ റെയിലിനെ കുറിച്ച് ആശങ്കയുണ്ടെന്ന് പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. അതുകൂടി പരിഹരിച്ചേ മുന്നോട്ടുപോകൂ. പുതിയ ചരിത്രം കേരളത്തിൽ ഉണ്ടാകുന്നു. ഇതുവരെ ഇന്ത്യയിലുണ്ടായ കമ്യൂണിസ്റ്റ്‌ സർക്കാരുകളുടെ പിഴവ് തിരിച്ചറിഞ്ഞു തിരുത്തിക്കൊണ്ടാണ് കേരളത്തിലെ സർക്കാർ മുന്നോട്ട് പോകുന്നത്. രണ്ടാം തവണയും ഭരണം കിട്ടിയതിൽ അഹങ്കരിക്കുന്നില്ലെന്നും എം എ ബേബി പറഞ്ഞു.

ശാസ്ത്രീയമായ രീതി പിന്തുടർന്നാണ് സമ്മേളനം ചേരുന്നത്. കോവിഡിനെ എങ്ങനെ നേരിടാം എന്നതിനെ സംബന്ധിച്ച് പല രീതിയിൽ ലോകത്ത് ചർച്ച നടക്കുന്നുണ്ട്. ചിലർ പറയുന്നു സമ്പൂർണ ലോക്ക് ഡൗൺ ആണ് പരിഹാരമെന്ന്. ചിലർ പറയുന്നു മാസ്കും വേണ്ട അടച്ചുപൂട്ടലും വേണ്ടെന്ന്. എന്നാൽ ശാസ്ത്രീയമായ പരിഹാരം വാക്സിനേഷനും പ്രതിരോധവുമാണ്. കേരളമാണ് രാജ്യത്ത് വാക്സിനേഷൻ വിതരണത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത്. പരമാവധി ആളുകൾക്ക് വാക്സിൻ നൽകിക്കഴിഞ്ഞെന്നും എം എ ബേബി പറഞ്ഞു.

Advertising
Advertising

ചൈനീസ് വിഷയം ആണ് ചില മനോരോഗികൾ സി.പി.എമ്മിനെ വിമർശിക്കാൻ ഉപയോഗിക്കുന്നത്. പാരിസ്ഥിതിക സന്തുലനം നിലനിർത്താൻ ചൈന ഇനിയും കൂടുതൽ പ്രവർത്തിക്കേണ്ടതുണ്ട്. ചില വിമർശനങ്ങൾ ചൂണ്ടിക്കാണിക്കുമ്പോൾ അത് പിണറായി- എസ്ആര്‍പി പോരായി ചിത്രീകരിക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നു. ലോകത്തിലെ എതെങ്കിലും കമ്യൂണിസ്റ്റ് പാർട്ടിക്ക് തെറ്റ് സംഭവിച്ചാൽ അതിനെ സി.പി.എം വിമർശിക്കും. സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയെ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി വിമർശിച്ചിട്ടുണ്ട്. സ്വയം വിമർശനം നടത്തുന്ന പാർട്ടിയാണ് ചൈനയിലെ കമ്യൂണിസ്റ്റ് പാർട്ടിയെന്നും എം എ ബേബി പറഞ്ഞു.

ബി.ജെ.പി ഭരണം അവസാനിപ്പിച്ചു എന്നത് കൊണ്ട് മാത്രം വർഗീയത അവസാനിക്കില്ല. ഇന്ത്യയിൽ ആർ.എസ്.എസ് പടർത്തിയ വിഷം ഇല്ലാതാക്കണമെങ്കിൽ വർഷങ്ങളുടെ പോരാട്ടം നടത്തണം. രാഹുല്‍ ഗാന്ധിയുടെ ഹിന്ദു രാജ്യ പരാമര്‍ശം ആർ.എസ്.എസിന്‍റെ നിലപാടിനു വെള്ളവും വളവും നൽകുന്നതാണ്. നെഹ്‌റുവിന്റെ നിലപാടിനെ തള്ളിപ്പറയുകയാണ് അദ്ദേഹം ചെയ്തത്. നെഹ്‌റുവിനെ വായിക്കാൻ രാഹുൽ ഗാന്ധി തയ്യാറാകണം. അദ്ദേഹത്തിന് കഴിഞ്ഞില്ലെങ്കിൽ സഹായികൾ വായിക്കണം. വർഗീയതയെ നേരിടുന്നതിൽ കോൺഗ്രസിന് വ്യക്തതയില്ലെന്നും എം എ ബേബി കുറ്റപ്പെടുത്തി. 

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News