'ശിവന്‍കുട്ടി 'നായരല്ല' എല്‍ഡിഎഫിന്‍റെ വിദ്യാഭ്യാസ മന്ത്രി'; ക്രൈസ്തവരുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങള്‍ ശ്വാസംമുട്ടിച്ചാല്‍ തിരിച്ചടിയുണ്ടാകുമെന്ന് കത്തോലിക്കാസഭ മുഖപത്രം
സർക്കാറിനെതിരെ നിവർത്തന പ്രക്ഷോഭം നടത്തിക്കരുതെന്നും ലേഖനത്തിൽ മുന്നറിയിപ്പുണ്ട്
തിരുവനന്തപുരം: എയ്‍ഡഡ് അധ്യാപകനിയമനം തടഞ്ഞ വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ കടന്നാക്രമിച്ച് കത്തോലിക്കാസഭ. . ശിവന്‍കുട്ടി 'നായരല്ല' എല്‍ഡിഎഫിന്‍റെ വിദ്യാഭ്യാസ മന്ത്രിയാണെന്നാണ് കത്തോലിക്കാസഭയുടെ മുഖപത്രം ദീപികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.
നിവർത്തന പ്രക്ഷോഭത്തിലെത്തിക്കരുത് എന്ന തലക്കെട്ടില്‍ ദ്വിജന്‍ എന്ന പേരിലാണ് ദീപികയിലെ ലേഖനം. മന്ത്രി വി ശിവന്‍കുട്ടി , എന്‍എസ്എസിന്റെ രാഷ്ട്രീയപാർട്ടിയുടെ നേതാവായിരുന്ന ശിവന്‍കുട്ടി നായർ എന്ന പോലെയാണ് പെരുമാറുന്നതെന്ന് ലേഖനത്തിന്‍റെ തുടക്കത്തില്‍ പറയുന്നു. ശിവന്‍കുട്ടി 'നായരല്ല' എല്‍ഡിഎഫിന്‍റെ വിദ്യാഭ്യാസ മന്ത്രിയെന്ന് ഓർക്കണം.അധ്യാപകനിയമന വിഷയത്തില്‍ മന്ത്രിയുടെ വാക്കും പ്രവർത്തിയും ഇക്കാര്യം മറന്ന പോലെയാണ്.അയ്യപ്പസംഗമത്തെ സുകുമാരന്‍ നായർ പിന്തുണച്ചപ്പോള്‍ ഉണ്ടായ അനുകൂല സാഹചര്യത്തേക്കാള്‍ നാലിരട്ടി അപകടം ഇതുണ്ടാക്കും. കത്തോലിക്കാസഭക്കെതിരായി സർക്കാറും വിദ്യാഭ്യാസമന്ത്രിയും എന്‍എസ്എസ്സും ഒരുപക്ഷത്ത് നില്‍ക്കുന്നു എന്ന രീതിയിലാണ് ലേഖനത്തിലെ പരാമർശങ്ങള്‍.
സർക്കാറിനെതിരെ നിവർത്തന പ്രക്ഷോഭം നടത്തിക്കരുത്. സുകുമാരന്‍ നായരുടെ പിന്തുണ ഉണ്ടാക്കിയ അനുകൂല സാഹചര്യത്തേക്കാള്‍ നാലിരട്ടി ഇത് അപകടമുണ്ടാക്കും.ക്രൈസ്തവരുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളെ ശ്വാസംമുട്ടിച്ചാല്‍ തിരിച്ചടിയുണ്ടാകുമെന്നും ലേഖനത്തിൽ മുന്നറിയിപ്പുണ്ട്.
സർ സിപിക്ക് 1947 ലും മുണ്ടശേരിക്ക് 1957 ലും എം എ ബേബിക്ക് 2006 ലും ഉണ്ടായത് ഓർക്കണം.എന്‍എസ്എസിന് ലഭിച്ച നിയമനാവകാശം മറ്റുള്ളവർക്ക് നിഷേധിക്കുന്നത് സ്വാഭാവിക നീതിയുടെ ലംഘനമാണ്.കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്‍റെ വേരറുക്കുന്ന പണിയാണ് സർക്കാർ ചെയ്യുന്നതെന്നും ലേഖനത്തില്‍ വിമര്‍ശിക്കുന്നു.