കോഴിക്കോട് കോവൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകർ കട അടിച്ചുതകർത്തത് പൊലീസ് സാന്നിധ്യത്തിൽ
രാത്രികാല കടകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനു പിന്നാലെ ഇന്നലെ രാത്രി ഡിവൈഎഫ്ഐ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു.
കോഴിക്കോട്: കോവൂർ-ഇരിങ്ങാടൻപള്ളി മിനി ബൈപ്പാസിൽ ഡിവൈഎഫ്ഐ പ്രവർത്തകർ കടകൾ അടിച്ചുതകർത്തത് പൊലീസ് സാന്നിധ്യത്തിൽ. രാത്രികാല കടകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനു പിന്നാലെ ഇന്നലെ രാത്രി ഡിവൈഎഫ്ഐ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു. പ്രതിഷേധിച്ച നാട്ടുകാരെ കടക്കാർ തല്ലിയെന്നാരോപിച്ചാണ് കടകൾ തകർത്തത്.
കുറച്ചു കാലങ്ങളായി കോവൂർ ഇരിങ്ങാടൻപള്ളിയിൽ നിലനിൽക്കുന്ന കച്ചവടക്കാരും നാട്ടുകാരും തമ്മിലുള്ള തർക്കത്തിൽ ഇടപെട്ടാണ് ഡിവൈഎഫ്ഐ കടകൾ തല്ലിത്തകർത്തത്. കച്ചവടക്കാർ ഡിവൈഎഫ്ഐ പ്രവർത്തകനെ മർദിച്ചെന്നാരോപിച്ച് ഡിവൈഎഫ്ഐ സംഘടിപ്പിച്ച പ്രതിഷേധത്തിനൊടുവിലാണ് കടകൾ അടിച്ചു തകർത്തത്.
കടകൾ കേന്ദ്രീകരിച്ച് രാസലഹരി വിൽപന നടക്കുന്നുവെന്നാണ് ഡിവൈഎഫ്ഐ നേതാക്കളുടെ ആരോപണം. അതേസമയം ലഹരി തടയുന്നതിന് പൊലീസും അധികൃതരും പറയുന്ന നിർദേശങ്ങൾ അനുസരിക്കാമെന്നും എന്നാൽ കടകൾ 10.30യോടെ അടയ്ക്കണമെന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും കച്ചവടക്കാർ പറയുന്നു.
വലിയ തുക നിക്ഷേപിച്ച് തുടങ്ങിയ കടകൾ പെട്ടെന്ന് അടയ്ക്കാൻ കഴിയില്ലെന്നും രാത്രി 12 മണി വരെയെങ്കിലും പ്രവർത്തിക്കാൻ അനുവദിക്കണം എന്നുമാണ് വ്യാപാരികളുടെ ആവശ്യം.