'അവനെ 51 വെട്ട് വെട്ടാനാണോ?'; ബിതുല്‍ ബാലനെ ആക്രമിക്കാന്‍ പദ്ധതിയിടുന്നതിൻ്റെ വാട്‌സ്അപ്പ് ചാറ്റുകള്‍ പുറത്ത്
ബിതുലിൻ്റെ വീട് അന്വഷിക്കുന്ന ഡിവൈഎഫ്‌ഐ നേതാവിൻ്റെ വാട്‌സാപ്പ് ചാറ്റാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്
കോഴിക്കോട്: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കണ്ണൂരില്‍ വച്ച് കരിങ്കൊടി കാണിച്ച കേസില്‍ റിമാന്‍ഡിലായ കെഎസ്‌യു കോഴിക്കോട് ജില്ലാ സെക്രട്ടറി ബിതുല്‍ ബാലനെ ആക്രമിക്കാന്‍ പദ്ധതിയിടുന്നതിന്റെ വാട്‌സ്അപ്പ് ചാറ്റുകള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്. ബിതുലിന്റെ വീട് അന്വഷിക്കുന്ന ഡിവൈഎഫ്‌ഐ നേതാവിന്റെ വാട്‌സാപ്പ് ചാറ്റാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്. തിരുവള്ളൂര്‍ ജനകീയ കൂട്ടായ്മ എന്ന വാട്‌സാപ്പ് ഗ്രൂപ്പിലാണ് ചാറ്റ്. ചാറ്റുകള്‍ കോണ്‍ഗ്രസ് പൊലീസിന് കൈമാറി.
ബിതുലിന്റെ വീട് അന്വേഷിക്കുന്നതും അവനെ ആക്രമിക്കാനാണോ വീട് അന്വേഷിക്കുന്നത് എന്നതുമായ സന്ദേശങ്ങളാണ് വാട്‌സാപ്പ് ഗ്രൂപ്പില്‍ വന്നത്. 51 വെട്ട് വെട്ടാനാണോ എന്ന് ഒരാള്‍ ചോദിക്കുമ്പോള്‍ കൈക്ക് പ്ലാസ്റ്റര്‍ ഇടാനാണെന്ന് മറ്റൊരാള്‍ മറുപടി നല്‍കുന്നുണ്ട്.
ബിതുല്‍ ബാലന്റെ വടകര തിരുവള്ളൂരിലെ വീടിനു നേര്‍ക്ക് ബോംബെറിഞ്ഞിരുന്നു. ഇന്ന് പുലര്‍ച്ചെ 2.30ഓടെയാണ് സംഭവം. ബോംബേറിന് പിന്നില്‍ സിപിഎം ആണെന്ന് കുടുംബവും കോണ്‍ഗ്രസും ആരോപിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമാണോ ബോംബേറെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് വീട് സന്ദര്‍ശിച്ച ഷാഫി പറമ്പില്‍ എംപി ആവശ്യപ്പെട്ടിരുന്നു. ആരോഗ്യമന്ത്രി മറുപടി പറയണമെന്നും ഷാഫി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.