കെറ്റമേലോൺ കേസ്; എഡിസനെതിരെ മറ്റ് സംസ്ഥാനങ്ങളിലും കേസെടുക്കും

പ്രാഥമിക പരിശോധനക്കായി ചെന്നൈയിൽ നിന്നുള്ള എൻസിബി ഉദ്യോഗസ്ഥർ കൊച്ചിയിൽ എത്തും

Update: 2025-07-12 05:56 GMT
Editor : Jaisy Thomas | By : Web Desk

കൊച്ചി: കെറ്റമേലോൺ ഡാർക്ക്‌ നെറ്റ് ലഹരി കാർട്ടൽ കേസിൽ മുഖ്യപ്രതി എഡിസനെതിരെ കൂടുതൽ കേസുകൾ . മറ്റ് സംസ്ഥാനങ്ങളിലും കേസെടുക്കും. ചെന്നൈയിലും ഹൈദരാബാദിലും പിടികൂടിയ പാഴ്സലുകൾ അയച്ചത് എഡിസൺ എന്നാണ് കണ്ടെത്തൽ . പ്രാഥമിക പരിശോധനക്കായി ചെന്നൈയിൽ നിന്നുള്ള എൻസിബി ഉദ്യോഗസ്ഥർ കൊച്ചിയിൽ എത്തും.

നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ പിടിയിലായ എഡിസൺ ബാബുവും കൂട്ടാളി അരുൺ തോമസും ഇപ്പോൾ മൂവാറ്റുപുഴ സബ് ജയിലിലാണ് കഴിയുന്നത്.ഒരു കോടിയിലേറെ മൂല്യമുള്ള ക്രിപ്‌റ്റോ കറൻസി എഡിസന്റെ പക്കൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമേ പത്തോളം ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങളും എൻസിബിക്ക് ലഭിച്ചു.

Advertising
Advertising

മൂവാറ്റുപുഴ വാഴക്കുളത്ത് ബഹുനില ഷോപ്പിംഗ് കോംപ്ലക്‌സ് നിർമാണം നടക്കുകയാണ്. അന്താരാഷ്ട്ര തലത്തിൽ നടത്തിയ ഇടപാടുകൾ വഴി എഡിസൺ സമ്പാദിച്ച കോടികൾ എവിടെയൊക്കെ നിക്ഷേപിച്ചുവെന്നാണ് എൻസിബി അന്വേഷിക്കുന്നത്. എഡിസണും അരുണും ചേർന്ന് ആയിരത്തോളം വ്യക്തികൾക്ക് കെറ്റമിനും എൽഎസ്ഡിയും വിൽപ്പന നടത്തിയിട്ടുണ്ട്.

പത്ത് വർഷമായി എഡിസൺ ഡാർക് നെറ്റിൽ ഉണ്ട്. രണ്ട് വർഷമായി സജീവ മയക്കുമരുന്ന് ഇടപാടുകാരനുമാണ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും എഡിസന് ഉപഭോക്താക്കളുണ്ട്. ജയിലിൽ കഴിയുന്ന പീരുമേട് സ്വദേശികളായ ഡിയോൾ ,അഞ്ജു എന്നീ മയക്കുമരുന്ന് കച്ചവടക്കാരും എഡിസണും തമ്മിലുള്ള ബന്ധവും എൻസിബി അന്വേഷിക്കുകയാണ്. ആഗോള തലത്തിൽ വൻ ഇടപാടുകൾ നടത്തുന്ന എഡിസനുമായി ബന്ധമുള്ള നിരവധി പേർ രാജ്യത്തും വിദേശത്തുമായി കഴിയുന്നുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമകരമായ ദൗത്യത്തിലാണ് നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News