എലത്തൂർ ട്രെയിൻ തീവെപ്പ് കേസ്: വിചാരണ നടപടികൾ അടുത്തമാസം മുതൽ

എലത്തൂരിലേത് തീവ്രവാദ പ്രവർത്തനമാണെന്ന് കുറ്റുപത്രം

Update: 2024-08-19 02:02 GMT

കൊച്ചി: രാജ്യത്തെ നടുക്കിയ എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ വിചാരണ നടപടികൾക്ക് അടുത്തമാസം തുടക്കമാകും. അടുത്തമാസം ആദ്യം കൊച്ചി എൻ.ഐ.എ കോടതിയിൽ പ്രതി ഷാരൂഖ് സെയ്‌ഫിയെ കുറ്റപത്രം വായിച്ചു കേൾപ്പിക്കും. എൻ.ഐ.എ സമർപ്പിച്ച കുറ്റപത്രത്തിൽ ഷാരൂഖ് സെയ്‌ഫി മാത്രമാണ് പ്രതി. തന്നെ തിരിച്ചറിയാതിരിക്കാനാണ് ഷാറൂഖ് സെയ്ഫ് ആക്രമണത്തിന് കേരളം തെരഞ്ഞെടുത്തതെന്നും ജനങ്ങൾക്കിടയിൽ ഭീതിയുണ്ടാക്കിയ ശേഷം തിരികെ മടങ്ങുകയായിരുന്നു ഉദ്ദേശമെന്നും കുറ്റപത്രത്തിൽ പറയുന്നു. എലത്തൂരിൽ നടന്നത് തീവ്രവാദ പ്രവർത്തനമാണെന്നും സമൂഹ മാധ്യമങ്ങളിലൂടെയാണ് സെയ്ഫി ഇതിൽ ആകൃഷ്ടനായതെന്നും കുറ്റപത്രത്തിലുണ്ട്. കേസിൽ യു.എ.പിഎ.ക്ക് പുറമെ റെയിൽവേ ആക്ടും, പൊതു മുതൽ നശിപ്പിച്ചതിനുളള വകുപ്പുമാണ് ചുമത്തിയിട്ടുളളത്.

Advertising
Advertising

2023 ഏപ്രിൽ രണ്ടിനായിരുന്നു സംഭവം. ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിലെ ഡി വൺ കോച്ചിലെ യാത്രക്കാർക്ക് നേരെ ഷാരൂഖ് സെയ്‌ഫി പെട്രോൾ ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു. സംഭവത്തിൽ ഒരു കുട്ടി അടക്കം മൂന്ന് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. തുടക്കത്തിൽ കേരള പൊലീസ് അന്വേഷിച്ചിരുന്ന കേസ് യു.എപി.എ ചുമത്തിയതോടെ എൻ.ഐ.എ ഏറ്റെടുക്കുകയായിരുന്നു. ഷാറുഖ് സെയ്ഫിയുടെ സ്വദേശമായ ഡൽഹി അടക്കം 10 ഇടങ്ങളിൽ പരിശോധന നടത്തി. സി.സി.ടി.വി ദൃശ്യങ്ങളെയും സാക്ഷികളേയും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. മെഡിക്കൽ ബോർഡ് രൂപീകരിച്ച്‌ പ്രതിയുടെ മനോനിലയും പരിശോധിച്ചു.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News